
തിരുവനന്തപുരം: ഇന്തോ-റഷ്യൻ സ്ഥാപനമായ ബ്രഹ്മോസിന്റെ മിസൈൽ ഘടക നിർമ്മാണയൂണിറ്റ് തുടങ്ങാൻ നെയ്യാറ്റിൻകര നെട്ടുകാൽത്തേരിയിൽ 90 ഏക്കർ സ്ഥലം കൂടി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ യൂണിറ്റ് ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചിരുന്നു. നിലവിൽ 90 ഏക്കർ കൈമാറിയിട്ടുണ്ട്. അതിനു പുറമെയാണ് 90 ഏക്കർകൂടി നൽകുന്നത്.
കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ലഖ്നൗവിൽ തുടങ്ങിയ മാതൃകയിൽ പുതുതലമുറ മിസൈലുകളുടെ ഘടകനിർമ്മാണയൂണിറ്റാണ് തുടങ്ങുക. തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ചാക്കയിലാണ് ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റുള്ളത്. ഇവിടെ സ്ഥലപരിമിതിയുള്ളതിനാൽ യൂണിറ്റ് അടച്ചുപൂട്ടാനിരിക്കുകയായിരുന്നു. കേരളം കൂടുതൽ സ്ഥലം നൽകാൻ തയ്യാറായതോടെയാണ് വിപുലമായ യൂണിറ്റ് ആരംഭിക്കുന്നത്. സൗജന്യമായാണ് ഭൂമി വിട്ടുനൽകുന്നത്. 2007ൽ എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് ചാക്കയിൽ ബ്രഹ്‌മോസ് തുടങ്ങിയത്. ചാക്ക യൂണിറ്റിൽ മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്നർ യൂണിറ്റിന്റെ രൂപകല്പനയും എയർബോൺലോഞ്ചറിന്റെ നിർമ്മാണവുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |