
കുപ്പുസ്വമി അണ്ണാമലൈയ്ക്ക് സിങ്കം എന്ന വിളിപ്പേര് ലഭിക്കുന്നത് കർണാടകയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ്. വർഗീയ കലാപങ്ങളെല്ലാം അടിച്ചൊതുക്കി ബലാത്സംഗ കേസുകളിലെ പ്രതികളെയെല്ലാം ഓടിച്ചിട്ട് പിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടു വന്നപ്പോൾ സാധാരണക്കാർ നൽകിയ പേരാണ് 'സിങ്കം". അതേ സിങ്കം ജോലി വലിച്ചെറിഞ്ഞ് ബി.ജെ.പിയുടെ തമിഴ്നാട് പ്രസിഡന്റായി എതിരാളികളെ വെല്ലുവിളിച്ചത് സിംഗിളായിട്ടാണ്. ഒപ്പം നിന്ന അണ്ണാ ഡി.എം.കെയും ഡി.എം.ഡി.കെയും പിണങ്ങിയകന്നപ്പോഴും തമിഴ്നാട്ടിൽ താമര വിരിയും എന്ന് ദേശീയ നേതൃത്വം ഉറച്ചു വിശ്വസിച്ചിരുന്നത് അണ്ണാമലൈയിലുള്ള വിശ്വാസം കൊണ്ടായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 11.4% വോട്ട് നേടിയെങ്കിലും സീറ്റുകളൊന്നും ലഭിച്ചില്ല.
ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും പിന്നിൽ മൂന്നാം സ്ഥാനമായിരുന്നു അന്ന് ബി.ജെ.പിയുടെ വോട്ട് ഷെയർ. പക്ഷെ, അണ്ണാ ഡി.എം.കെയെ പിണക്കിയകറ്റിയത് തെറ്റായി പോയി എന്നും മറിച്ചായിരുന്നുവെങ്കിൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നുമാണ് ബി.ജെ.പി ദേശീയ നേതൃത്വം വിലയിരുത്തിയത്. ഒറ്റയ്ക്കു മുന്നേറിയാൽ പാർട്ടി ശക്തിപ്പെടുമെന്ന അണ്ണാമലൈയുടെ നിലപാട് പിന്നീട് ദേശീയ നേതൃത്വം തള്ളി. സംസ്ഥാന പ്രസിഡന്റു സ്ഥാനത്തു നിന്നും അണ്ണാമലൈയെ മാറ്റി പകരം അണ്ണാ ഡി.എം.കെയിലെ മുൻ നേതാവു കൂടിയായ നൈനാർ നാഗേന്ദ്രനെ അദ്ധ്യക്ഷനാക്കി. അണ്ണാ ഡി.എം.കെ എൻ.ഡി.എയിലേക്ക് മടങ്ങിയെത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ പോലും അണ്ണാമലൈയ്ക്ക് കാര്യമായ റോളുണ്ടായിരുന്നില്ല. ഫലം വന്നപ്പോൾ വോട്ട് ഷെയർ 2.62% ആയി കുറഞ്ഞു. നാല് എം.എൽ.എമാരുണ്ടായിരുന്നിടത്ത് ഒരു എം.എൽ.മാത്രമായി.
താൻ മുന്നോട്ടു വച്ച രാഷ്ട്രീയ മുന്നേറ്റ പദ്ധതിക്കും ആശയങ്ങൾക്കും ബി.ജെ.പി നേതൃത്വം വില കല്പിക്കാതെ വന്നതോടെ മാന്യമായി അണ്ണാമലൈ ബി.ജെ.പിയിൽ നിന്നും രാജിവെച്ചിറങ്ങി. പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം പടുത്തുയർത്താൻ സിങ്കം വീണ്ടും സിംഗിളായി ഇറങ്ങി.
സിങ്കം 'സ്ട്രീറ്റ് ലീഡർ"
കരൂർ ജില്ലയിലെ തോട്ടംപട്ടി ഗ്രാമത്തിലെ കുപ്പുസാമി- പരമേശ്വരി ദമ്പതികളുടെ മകനായ അണ്ണാമലൈ കോയമ്പത്തൂരിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി. തുടർന്ന്, ഇന്ത്യൻ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദം നേടി. 2011 ൽ സിവിൽ സർവീസസ് പരീക്ഷ പാസായ അദ്ദേഹം ഐ.പി.എസ് ഉദ്യോഗസ്ഥനായി.
കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഉഡുപ്പി, ചിക്ക്മംഗ്ലൂർ ജില്ലകളിലെ എസ്.പിയായും ബംഗളൂരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും (ഡി.സി.പി) അദ്ദേഹം സേവനമനുഷ്ഠിച്ചു.
കൈലാസ് മാനസസരോവർ തീർത്ഥാടന വേളയിൽ ഉണ്ടായ മനംമാറ്റവും ഒരു സഹ ഉദ്യോഗസ്ഥന്റെ മരണം മൂലമുണ്ടായ ആത്മപരിശോധനയുമാണ് 2019 മേയിൽ ജോലി രാജിവയ്ക്കുന്നതിനു കാരണം. അതിനുശേഷം, രാഷ്ട്രീയത്തെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം 'സ്ട്രീറ്റ് ലീഡർ" എന്ന പേരിൽ ഒരു സംഘടന ആരംഭിച്ച് സാമൂഹിക പ്രവർത്തനങ്ങൾ നടത്തി.
ജൈവകൃഷിയിലും നാടൻ പശുക്കളെ വളർത്തുന്നതിലും ഏർപ്പെട്ടു. നടൻ രജനീകാന്ത് ഒരു പാർട്ടി തുടങ്ങാൻ ആഗ്രഹിച്ചപ്പോൾ, ഒപ്പം നിർത്താൻ അണ്ണാമലൈയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് എന്നായിരുന്നു രാഷ്ട്രീയ രംഗത്ത് ഉണ്ടായിരുന്ന സംസാരം. വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെയും ആർ.എസ്.എസ് സംഘടനകളുടെയും യോഗങ്ങളിൽ പങ്കെടുത്തിരുന്ന അണ്ണാമലൈ 2020ൽ ബി.ജെ.പിയിൽ ചേർന്നു. അധികം വൈകാതെ സംസ്ഥാന പ്രസിഡന്റായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായി വേരോട്ടമില്ലാത്ത അറുവാകുറിച്ചിയിൽ അദ്ദേഹം 24,816 വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തി.
തദ്ദേശതിരഞ്ഞെടുപ്പിൽ അണ്ണാമലൈ മത്സരിക്കാനുള്ള തീരുമാനം ശരിയെന്ന് തെളിഞ്ഞു. ചെന്നൈ കോർപറേഷനിൽ ഉൾപ്പെടെ അക്കൗണ്ട് തുറന്നു. മുഖ്യപ്രതിപക്ഷ കക്ഷിയായി ഉയരാൻ ശ്രമിച്ചപ്പോൾ അണ്ണാഡി.എം.കെയ്ക്കത് പ്രകോപനമായി.
ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ മുൻമുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈ പരസ്യമായി മാപ്പു പറഞ്ഞെന്ന് അണ്ണാമലൈ ആരോപിച്ചതോടെ അണ്ണാ ഡി.എം.കെ പിണങ്ങിമാറി. 'എൻ മക്കൾ എൻ മൺ" എന്ന സംസ്ഥാന പദയാത്രയിൽ കൂടുതൽ കരുത്തുനേടി അണ്ണാമലൈ മുന്നോട്ടു പോയത് 'എൻ വഴി തനി വഴി"യെന്ന ശൈലിയിലായിരുന്നു.
വിജയ് എത്തി
കഥമാറി
തമിഴ്നാടിന്റെ സാസ്കാരിക പൈതൃകം വ്യക്തമായി മനസിലാക്കാതെ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞതാണ് ബി.ജെ.പിക്ക് തിരിച്ചടിക്ക് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആര്യ മതത്തിലെ ദൈവങ്ങളെക്കാൾ തമിഴ്മക്കൾ ആരാധിക്കുന്നത് ഓരോ നാട്ടിലേയും കാവൽ ദൈവങ്ങളെയാണ്.
അയ്യനാരും കറുപ്പുസ്വാമിയും അമ്മനുമാണ് അവരുടെ ദൈവങ്ങൾ. കൃഷ്ണനും രാമനുമല്ല, മുരുകനാണ് അവർക്ക് പ്രധാനം. അതുകൊണ്ടാണ് അണ്ണാമലൈ വേൽയാത്ര നടത്തിയതും ചാട്ടവാർ കൊണ്ട് സ്വയം ആറടി അടിച്ചതും.തമിഴ് സ്വത്വത്തെ ദേശീയതയുമായി കൂട്ടിച്ചേർക്കാനാണ് അണ്ണാമലൈ ശ്രമിച്ചിരുന്നത്.
എന്നാൽ ബി.ജെ.പി പ്രതീക്ഷിച്ചതുപോലെ പെട്ടെന്നൊരു പാർലമെന്ററി റിസൽട്ട് ഉണ്ടാക്കാൻ അണ്ണാമലൈയ്ക്കു കഴിഞ്ഞില്ല. അതിന് കുറച്ചു കൂടി സമയമെടുക്കുമായിരുന്നു. യുവാക്കളാണ് അണ്ണാമലൈയയുടെ ശക്തി.കോയമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന വേളയിൽ കുട്ടികൾ 'അണ്ണാമലൈ മാമാ ലവ് യൂ" എന്നു വിളിക്കുന്നതിന് ഈ ലേഖകൻ സാക്ഷി.
ഇതിനിടയിൽ ടി.വി.കെയുമായി ദളപതി വിജയ് എത്തിയതാണ് ദ്രാവിഡ പാർട്ടികൾക്കെന്ന പോലെ ബി.ജെ.പിക്കും തിരിച്ചടിയായത്. ടി.വി.കെയുടെ വളർച്ച ഒരു പുനർചിന്തയ്ക്ക് അണ്ണാമലൈയെ പ്രേരിപ്പിക്കുന്നത് ഒരു കാരണമായിരിക്കാം.
അണിചേരാൻ
ലക്ഷങ്ങൾ
അണ്ണാമലൈ ആഗ്രഹിച്ച വഴിയിലൂടെ പെട്ടെന്ന് അധികാരത്തിലെത്തിയത് വിജയ് ആണ്. ദ്രാവിഡ പാർട്ടികളെ വിമർശിച്ച് യുവാക്കളെ ആകർഷിച്ചാണ് വിജയ് മുന്നേറിയത്. സാമൂഹ്യനീതി ഉറപ്പാക്കാനും അദ്ദേഹത്തിനു സാധിച്ചു.
തമിഴ്നാട് ഒരു തലമുറമാറ്റത്തിന് വിധേയമാകുകയാണെന്ന് അണ്ണാമലൈ നേരത്തെ പറഞ്ഞിരുന്നു. പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്വാധീനം ക്രമേണ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും, പഴയ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിൽ യുവ വോട്ടർമാർ വൈകാരികമായി അത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും, കരുണാനിധിയും ജയലളിതയും അവശേഷിപ്പിച്ച ശൂന്യത ഒടുവിൽ ഒരു പുതിയ രാഷ്ട്രീയ ശക്തിക്ക് ഇടം സൃഷ്ടിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. അതെല്ലാം ശരിയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാണ്.
ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ എ.പി.ജെ അബ്ദുൾ കലാമിനെയാണ് തന്റെ പ്രസ്ഥാനത്തിന്റെ പുതിയ ഐക്കണായി അദ്ദേഹം തിരഞ്ഞെടുത്തത്. കോയമ്പത്തൂരിൽ അദ്ദേഹം സ്ഥാപിക്കുന്ന പരിശീലന ഗവേഷണ സ്ഥാപനമായ എ.പി.ജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സിന് കീഴിൽ ആളുകളെ പരിശീലിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു.
രാഷ്ട്രീയപാർട്ടി രൂപീകരണത്തിനു മുന്നോടിയായി www.wetheleader.org എന്ന സൈറ്റു മുഖേന അംഗങ്ങളെ ചേർത്തു തുടങ്ങിയിരുന്നു. വെറും 10 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം നേതാക്കൾ രജിസ്റ്റർ ചെയ്തു.
കാത്തിരിക്കുന്ന വെല്ലുവിളികൾ
1അണ്ണാമലൈ രൂപീകരിക്കുന്ന പുതിയ പാർട്ടി ബി.ജെ.പിയുടെ ബീ ടീമാണെന്ന ആരോപണം ഉയർന്നു വരും.
2നിലവിൽ വിജയ് ജനപ്രിയനായ മുഖ്യമന്ത്രിയാണ്. ആ പ്രതിച്ഛായയെ തകർക്കാൻ കഴിയണം.
3അങ്ങനെ സംഭവിച്ചാലും അതിന്റെ ഫലം അണ്ണാമലൈയുടെ പാർട്ടിക്ക് ലഭിക്കണമെങ്കിൽ തമിഴ്നാടാകെ സ്വാധീനം സൃഷ്ടിക്കാൻ കഴിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |