
നേമം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ കൂടിയായ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ സൗഹാർദ്ദ പൂർണമായ കൂടിക്കാഴ്ച നമ്മുടെ നാടിന്റെ വികസന കാഴ്ചപ്പാടിൽ പുതിയൊരു സന്ദേശം നൽകുന്നതിന്റെ സൂചകമായി കാണാവുന്നതാണ്. നേമം മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയെ ചേംബറിൽ സന്ദർശിക്കുകയായിരുന്നു. ഇന്നലെ പത്രത്തിന്റെ ഒന്നാം പേജിൽ ഞങ്ങൾ ആ കൂടിക്കാഴ്ചയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ വ്യത്യസ്ഥ ധ്രുവങ്ങളിൽ നിൽക്കുന്ന പാർട്ടികളെ പ്രതിനിധീകരിക്കുന്നവരാണ് ഇരുവരുമെങ്കിലും വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ അതൊരു തടസമായില്ലെന്നതാണ് പ്രധാന കാര്യം. കക്ഷിരാഷ്ട്രീയത്തിലെ വീറും വാശിയും വാദപ്രതിവാദങ്ങളുമൊക്കെ ശരിക്കും തിരഞ്ഞെടുപ്പ് ഗോദയിൽ മാത്രമെ ആവശ്യമുള്ളൂ.
ജനങ്ങൾ ജനാധിപത്യപ്രക്രിയയിലൂടെ ഒരു സർക്കാരിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ നാടിന്റെ വികസനത്തെയും പുരോഗതിയെയും ബാധിക്കുന്ന കാര്യങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്. അതിന്റെയർത്ഥം അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ടതില്ലെന്നല്ല. അത് പ്രകടിപ്പിക്കുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ പൊതുനന്മയ്ക്കായുള്ള കാര്യങ്ങളെ അന്ധമായ രാഷ്ട്രീയ കണ്ണാടിയിലൂടെ നോക്കി വിവാദങ്ങളിൽ കുരുക്കുന്ന സമീപനം എല്ലാവരും ഉപേക്ഷിക്കുക തന്നെ വേണം. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ജീവിത നിലവാരം മെച്ചപ്പെടുത്തലുമാണല്ലോ എല്ലാ പാർട്ടികളുടെയും ലക്ഷ്യം. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ഡൽഹിയിൽ പോയി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ധനകാര്യമന്ത്രി നിർമ്മല സീതാരാമനെയും ഒക്കെ കാണുകയുണ്ടായി. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നയസമീപനങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും മറ്റു കേന്ദ്രമന്ത്രിമാരെയും കാണുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും പരസ്പരം ഏറ്റുമുട്ടലിന്റെ പോർമുഖം തുറക്കാതെ സൗഹാർദ്ദപരമായ ബന്ധം പുലർത്താൻ ശ്രമിക്കുന്നത് അഭിനന്ദനാർഹമാണ്.
കേരളത്തിന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും ധരിപ്പിച്ചുവെന്നും പ്രതീക്ഷയുണ്ടെന്നുമാണ് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ന് പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തെ ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെടുത്തി വക്രീകരിച്ചു കാണാനും അതിനനുസൃതം പ്രതികരിക്കാനും പ്രതിപക്ഷത്തെ ചില നേതാക്കൾ മടിച്ചില്ല. ഈ സംസ്്കാരം മാറേണ്ട കാലം എന്നേ കഴിഞ്ഞു. പിണറായി സർക്കാരിന്റെ കാലത്ത് പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മറന്നിട്ടുണ്ടാവില്ല. കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തിൽ ഉപയോഗിക്കാവുന്ന ഫണ്ട് സി.പി.ഐയുടെ സൈദ്ധാന്തിക പിടിവാശിക്കു വഴങ്ങി ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും സി.പി.ഐ നിലപാടിനെ എതിർത്തെങ്കിലും പിന്നീട് പിൻമാറിയതോടെ ആ ഫണ്ട് നഷ്ടവുമായി.
കേരളത്തിൽ ഒരു പുതുയുഗം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായിട്ടാണ് വി.ഡി. സതീശൻ സർക്കാർ ചുമതലയേറ്റത്. മുഖ്യമന്ത്രിയുടെ ഓരോ വിഷയങ്ങളിലുമുള്ള കൃത്യവും സുതാര്യവുമായ നിലപാട് കേരള ജനതയിൽ വൻ പ്രതീക്ഷയാണ് ഉയർത്തുന്നത്. ഇന്നലെ കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ച മുഖ്യമന്ത്രി സദസ്സിൽ നിന്നും വിവിധ മേഖലയെ പ്രതിനിധീകരിച്ചെത്തിയ വിദഗ്ദ്ധരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയുണ്ടായി. സാധാരണ മുൻകാലങ്ങളിൽ ഇങ്ങനെയൊരു പരിപാടിയെക്കുറിച്ച് ആലോചിക്കാൻപോലും സാദ്ധ്യമായിരുന്നില്ല. നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ പുതിയൊരു ഭരണാധികാരി ഒരു സദസ്സിന്റെ മുമ്പാകെ ചോദ്യങ്ങളോട് എത്ര സുവ്യക്തമായാണ് പ്രതികരിച്ചതെന്ന് ആ ചടങ്ങ് വീക്ഷിച്ച സദസ്സ് അത്ഭുതാദരങ്ങളോടെയാണ് കണ്ടത്. കേരളകൗമുദിയെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനാർഹമായ നിമിഷമായിരുന്നു. ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ഒരു സംവാദം പോലെയായിരുന്നു. അതൊരുക്കിയതിൽ ഞങ്ങൾക്ക് അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ട്. കേരളത്തിന്റെ ഭാവിക്കായി പുതിയൊരു രാഷ്ട്രീയ സംസ്്കാരത്തിലേക്ക് കൊണ്ടുപോകാൻ ഇതെല്ലാം ഒരു നിമിത്തമാകട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |