
ആയുർവേദ പാരമ്പര്യമുള്ള മണ്ണാണ് ചേർത്തല പൂച്ചാക്കലിന് സമീപമുള്ള പാണാവള്ളി എന്ന കൊച്ചുഗ്രാമം. ഇവിടേക്ക് ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ജനങ്ങളുടെ ഒഴുക്കാണ്. ബ്ലാക്ക് ക്യാറ്റ് പരിരക്ഷയുള്ള വി.വി.ഐ.പികൾ മുതൽ സാധാരണക്കാർ വരെ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായെത്തുന്നു. ഏവരുടെയും ലക്ഷ്യം ഒരേ ഒരാൾ മാത്രം. കണ്ട മാത്രയിൽ രോഗലക്ഷണങ്ങൾ മനസ്സിലാക്കി ഞൊടിയിടയിൽ രോഗം ഭേദമാക്കുന്ന കാക്കരശ്ശേരിൽ അജി വൈദ്യർ.
വൻകിട ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ചികിത്സ നടത്തിയിട്ടും എഴുന്നേറ്റ് നിൽക്കാൻ പോലുമാകാതെ ശയ്യാവലംബരായി തീർന്ന എത്രയോ പേരാണ് അജി വൈദ്യരുടെ (51) മർമ്മ ചികിത്സ വഴി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ലക്ഷങ്ങൾ മുടക്കിയിരുന്ന സ്ഥാനത്ത് ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന ചെറിയ തുക മാത്രം ഫീസായി ഈടാക്കുന്ന അജി വൈദ്യർ തന്റെ ചികിത്സാരംഗത്തെ ക്ഷേത്രാരാധന പോലെയാണ് പരിപാലിക്കുന്നത്.
തൊട്ടാൽ മരണം പോലും സംഭവിക്കാവുന്ന മർമ്മങ്ങളെ വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് അജി വൈദ്യർ കൈപ്പിടിയിലാക്കിയത്. ഉള്ളിൽ സേവിക്കാൻ ഒരു മരുന്ന് പോലും നൽകാതെ കേവലം തിരുമ്മലും പൂശ് മരുന്നും കൊണ്ട് എത്ര പഴകിയ രോഗങ്ങളെയും പമ്പ കടത്തുന്ന അജി വൈദ്യർ നട്ടെല്ലിന്റെ തകരാറുകൾ, ഡിസ്ക് പ്രശ്നങ്ങൾ, സെർവിക്കൽ, തോളെല്ല്, കാൽമുട്ടിന്റെ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിലാണ് പേരെടുത്തിരിക്കുന്നത്.
ഒടിവ് ഒരു നിയോഗമായി
1991ലെ മേയ് മാസം. അവധിക്കാലത്തെ പന്ത് കളിക്കിടെ വീണ അജികുമാർ എന്ന പതിനഞ്ച് വയസ്സുകാരന്റെ കൈ ഒടിഞ്ഞു. ഒപ്പമുണ്ടായിരുന്നവർ കൈയിൽ വലിക്കുക കൂടി ചെയ്തതോടെ വേദന കലശലായി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നാടാകെ ലോക് ഡൗണിന് സമാനമായ സാഹചര്യത്തിലാണ്. ആശുപത്രിയിലെത്താൻ വാഹനം പോലും ലഭിക്കാത്ത അവസ്ഥയിലാണ്
അച്ഛൻ ശങ്കരകൈമളിന്റെ അടുത്തസുഹൃത്തായ പാണാവള്ളി
സുധീർ വൈദ്യരുടെ പക്കൽ അജിയെ ബന്ധുക്കളെത്തിച്ചത്. കൈ കണ്ടപാടെ വൈദ്യർ ചോദിച്ചു. ഇതിൽ ആരോ പിടിച്ച് വലിച്ചല്ലോ എന്ന്. കൗമാരപ്രായക്കാരനായ അജിയെ സംബന്ധിച്ച് ആ ചോദ്യം അത്ഭുതവും ആശ്ചര്യവുമായിരുന്നു.
താൻ തുറന്ന് പറയാതെ തന്നെ തനിക്ക് സംഭവിച്ചത് വൈദ്യർ എങ്ങനെ കണ്ടെത്തിയെന്ന കൗതുകത്തിന് പിന്നാലെ മനസ്സ് സഞ്ചരിച്ചു. ചിന്ത അതിലേക്ക് മാത്രം കേന്ദ്രീകരിച്ചതോടെ തന്റെ ആഗ്രഹം അജി വീട്ടിൽ തുറന്നു പറഞ്ഞു. സുധീർ വൈദ്യരുടെ കീഴിൽ ആയുർവേദ മർമ്മ ചികിത്സ പഠിക്കണം. വൈദ്യർ അടുത്ത സുഹൃത്തായതിനാൽ അച്ഛന്റെ ഭാഗത്ത് നിന്ന് സമ്മതം ലഭിക്കാൻ കാര്യമായ പ്രയാസമുണ്ടായില്ല. തിരുമ്മൽ പഠിക്കണമെന്ന് വൈദ്യരോട് പറഞ്ഞപ്പോൾ ഉറുമ്പിനെ തിരുമ്മി പഠിക്കെന്നായിരുന്നു ആദ്യ മറുപടി. ഒരു കളിയാക്കലിനും അജിയുടെ ഉള്ളിലെ തീവ്ര മോഹത്തെ അടക്കാനായില്ല.
ആഗ്രഹിച്ചപോലെ സുധീർ വൈദ്യരുടെ ശിഷ്യത്വം സ്വീകരിച്ചു. ഭൂവുടമകളെന്നും ജന്മികളുമെന്നുള്ള സമ്പത്തിന്റെ പാരമ്പര്യം പേരിൽമാത്രമൊതുങ്ങിയ വീട്ടിലെ ദാരിദ്രത്തിൽ നിന്ന് പഠനശാലയിൽ മൂന്ന് നേരം സുഭിക്ഷഭക്ഷണം ലഭിക്കുന്ന സാഹചര്യത്തിലേക്ക് മാറുക എന്ന ചിന്തയും അജിയുടെ ഉള്ളിലെ കനലിന് കരുത്തായി. വൈദ്യുരുടെ ശിഷ്യനായ തളിയാപറമ്പ് രാജപ്പനൊപ്പം തലതിരുമ്മലിന് സഹായിയായി പോകാനായിരുന്നു ആദ്യ നിയോഗം. തിരുമ്മൽ ആദ്യമായി നേരിൽ കാണുന്നതും അപ്പോഴായിരുന്നു. സുധീർ വൈദ്യരുടെ തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിൽ വിവിധ ഘട്ടങ്ങളായി ആറര വർഷത്തോളം ഗുരുകുലസമ്പ്രദാത്തിലായിരുന്നു അഭ്യാസം. മർമ്മ ചികിത്സയുടെ ഏറ്റവും മർമ്മഭാഗമായ 'രോഗപരിഹാര തിരുമ്മൽ" ഘട്ടമെത്തുമ്പോൾ വൈദ്യർ തന്നെ ഒഴിവാക്കുന്നതായി പലപ്പോഴും അജിക്ക് തോന്നി.
കട്ടൻ ചായ തയാറാക്കാനും, തീപ്പെട്ടിയും സിഗരറ്റും വാങ്ങാനും തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞായിരുന്നു ഒഴിവാക്കൽ. എന്നാൽ ഒരിക്കൽ ഒരു അറബിയുടെ ചികിത്സാ വേളയിൽ മറ്റെല്ലാരും മടിച്ചുനിന്ന വേളയിൽ വിസർജ്ജ്യം നീക്കാൻ പോലും മനസ്സ് കാണിച്ച അജിയുടെ പ്രവൃത്തി വൈദ്യരിൽ മനം മാറ്റമുണ്ടാക്കി. അന്ന് മുതൽ ചികിത്സയുടെ മർമ്മ പ്രധാന ഭാഗങ്ങൾ അജിക്ക് മുന്നിൽ വൈദ്യർ അറിവിന്റെ ദീപമായി തെളിച്ചു. സുധീർ വൈദ്യർക്ക് പുറമേ രാജാക്കാട് പൗലോസ് വൈദ്യർ, കൊണ്ടയാട് യോഗിനിയമ്മ ആശ്രമത്തിലെ ദിനേശ് ഗുരുക്കൾ, തമിഴ്നാട്ടിലെ കുപ്രാം സ്വാമി തുടങ്ങി നിരവധി വിദഗ്ധർക്ക് കീഴിൽ മർമ്മ ചികിത്സ അഭ്യസിച്ച അജി വൈദ്യർ 2012ലാണ് പാണാവള്ളിയിലെ വീട് കേന്ദ്രീകരിച്ച് എസ്.എൻ ആയുർവേദ ക്ലിനിക്ക് ആരംഭിച്ചത്. അഗസ്ത്യമുനിയുടെ സിദ്ധവൈദ്യത്തിലെ മർമ്മ ചികിത്സയാണ് പിന്തുടരുന്നത്. അതിൽ വേണാടൻ, കടത്തനാടൻ, അരിങ്ങോടൻ കളരികളുടെ ശൈലികളെ സമന്വയിപ്പിച്ചിരിക്കുന്നു.
കൈപ്പുണ്യം തേടി
വിദേശികൾ, വിദേശ മലയാളികൾ, വിവിധ കോടതികളിലെ ജഡ്ജിമാർ, സൈനികർ, വൻകിട വ്യവസായികൾ, സിനിമാ - സീരിയൽ രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിൽ നിന്നാണ് പാണാവള്ളി അജി വൈദ്യരുടെ കൈപ്പുണ്യം കേട്ടറിഞ്ഞ് ആളുകളെത്തുന്നത്. പ്രതിദിനം ഇരുന്നൂറിലധികം പേർ ചികിത്സ തേടി എത്തിയിരുന്ന ദിവസങ്ങളുണ്ട്. എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഇന്നും നൂറിലധികം പേരുണ്ടാവും ഓരോ ദിവസവും. മുന്നൂറ് രൂപയാണ് കൺസൾട്ടേഷൻ ഫീസ്. പലരും ഒന്നര - രണ്ട് ലക്ഷം രൂപയുടെ ചികിത്സ നടത്തി പരാജയപ്പെട്ടാണ് അജി വൈദ്യരെ തേടി പാണാവള്ളിയിലെത്തുന്നത്. പരമാവധി പത്ത് സിറ്റിംഗ് കൊണ്ട്, അതായത് കേവലം മൂവായിരം രൂപ ചെലവിൽ രോഗം ഭേദമായി പോയ ആയിരക്കണക്കിന് രോഗികളുണ്ട്.
ഓരോ രോഗിയുടെയും രോഗത്തിനനുസരിച്ച് ചികിത്സാ കാലയളവിൽ മാറ്റം വരും. 28 വർഷം തളർന്നു കിടന്ന രോഗിയെ കേവലം മൂന്നര മാസത്തെ ചികിത്സ കൊണ്ട് നടക്കാൻ പ്രാപ്തനാക്കി. ഇനി നടക്കില്ലെന്ന് ഡോക്ടർമാരും ആശുപത്രികളും വിധിയെഴുതിയ എഴുപത് പേർ പാണാവള്ളി എസ്.എൻ ആയുർവേദ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം നടന്നാണ് ആ മുറ്റത്ത് നിന്ന് മടങ്ങിയത്. ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നവരെ പോലും ദിവസങ്ങൾ കൊണ്ട് രോഗം ഭേദമാക്കി വിട്ടു. എക്സറേ, എം.ആർ.ഐയോ പോലുള്ള യാതൊന്നും വേണ്ട. ഒരു രോഗി നടന്നുവരുന്നത് കാണുമ്പോൾ തന്നെ രോഗ ലക്ഷണം മനസ്സിലാകും. അതാണ് അജിവൈദ്യർ എന്ന വൈദ്യനെ വേറിട്ടുനിറുത്തുന്നത്.
പ്രസവത്തെ തുടർന്ന് കൈകൾ പൊങ്ങാതെ വന്ന നിരവധി നവജാത ശിശുക്കളെയാണ് ആരോഗ്യവാന്മാരായി മടക്കി അയച്ചത്. പന്തുകളി പ്രേമിയായതിനാൽ പന്ത് കളിച്ച് പരിക്കേറ്റ് വരുന്ന കുട്ടികളിൽ നിന്നും, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ നിന്നും ഫീസ് ഈടാക്കിയിട്ടില്ല.
മൈക്കാട് മുതൽ കഥകളി വരെ ;
റോളുകൾ നിരവധി
തിരുമ്മൽ ജോലിക്കിടെ നിത്യവൃത്തിക്കുവേണ്ടി സമാന്തരമായി അജി ചെയ്യാത്ത ജോലികളില്ല. കായലിൽ ചരൽ വാരൽ, ഇഷ്ടിക കളത്തിലെ ജോലി, മൈക്കാട് പണി, കോഴി വളർത്തൽ, ഡ്രൈവിംഗ് തുടങ്ങി വിവിധ മേഖലകളിൽ അന്നം തേടി പയറ്റി. ഇതിനിടെ പൂജാവിധികളും ജ്യോതിഷവും, വാസ്തുശാസ്ത്രവും യഥാവിധി പഠിച്ചു. നാച്ചുറോപ്പതി, സ്കിൽ മിഷൻ, എക്സ്റ്റേണൽ തെറാപ്പി തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കി. അടുത്ത വീട്ടിലെ സുഹൃത്തിനെ കഥകളി ക്ലാസിലെത്തിക്കാൻ സൈക്കിൾ ചവിട്ടിക്കൊണ്ടുപോയിരുന്ന അജി പിൽക്കാലത്ത് അതേ കലാകേന്ദ്രത്തിൽ ദക്ഷിണവെച്ച് കഥകളി പഠിക്കാനും ചേർന്നു.
സുഹൃത്ത് പഠനം നിറുത്തിയതോടെ വാഹന സൗകര്യം ഇല്ലാത്തതിനാൽ അജിയുടെ കഥകളി പഠനവും പാതിവഴിയിൽ നിലച്ചു. എന്നാൽ വിദേശികൾക്കായി നടത്തിയ കഥകളി ഉത്സവത്തിൽ ഒരിക്കൽ സന്താനഗോപാലത്തിലെ സുദർശനചക്രമായി വേഷമിടാനുള്ള നിയോഗവും അജിയെ തേടി എത്തിയിരുന്നു. ഇടക്കാലത്ത് പഞ്ചവാദ്യ കലാകാരനായും പ്രവർത്തിച്ചിരുന്നു. ഗുരുക്കന്മാരിൽ നിന്ന് പകർന്ന് കിട്ടിയ വൈദ്യം, യോഗം, മാന്ത്രികം, ജ്യോതിഷം,രസവാതം,പൂജ, മർമ്മം, കൽപ്പം എന്നീ അഷ്ടാംഗങ്ങളെ കുറിച്ചുള്ള അറിവാണ് ചികിത്സാവിധിയുടെ അടിസ്ഥാനം.
പാരമ്പര്യത്തിന്റെ കരുത്ത്
അജിയുടെ മുത്തച്ഛൻ ദാമോദരൻ നമ്പൂതിരി പേരെടുത്ത വിഷകാരിയായിരുന്നു. കുടുംബത്തിൽ മറ്റാരും ചികിത്സാ വഴിയിൽ സഞ്ചരിച്ചില്ല. അതിനുള്ള നിയോഗം അജിയുടേതായിരുന്നു. ഇന്ന് എല്ലാ കാര്യങ്ങളിലും പൂർണ പിന്തുണയായി ഒപ്പമുള്ളത് ഭാര്യ അമ്പിളിയാണ്. മകൻ ശങ്കരനാരായണൻ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മകൻ ജനിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പേ ആരോഗ്യക്ലിനിക്കിന് ഇതേ പേരാണ് നൽകിയത്. അച്ഛൻ ശങ്കരകൈമ്മളുടെയും അപ്പുപ്പൻ നാരായണന്റെയും പേരുകളെ കൂട്ടിയിണക്കിയാണ് എസ്.എൻ ആയുർവേദ ക്ലിനിക്ക് ആരംഭിച്ചത്. പരേതയായ ശാന്തകുമാരിയാണ് അമ്മ.
സർക്കാർ ജോലി ഉൾപ്പടെ തേടിയെത്തിയ നിരവധി സൗഭാഗ്യങ്ങളെ വേണ്ടെന്നുവെച്ച് നാട്ടിൽ തന്നെ ഒതുങ്ങാനുള്ള പ്രധാന കാരണം അച്ഛനെ പിരിഞ്ഞിരിക്കാനുള്ള മനപ്രയാസവും അമ്മയുടെ മറവി രോഗവുമായിരുന്നു. അന്ന് ഉപേക്ഷിച്ച നേട്ടങ്ങൾ, ഇന്ന് ലക്ഷക്കണക്കിന് രോഗികൾക്ക് നേട്ടത്തിന് കാരണമായതും നിമിത്തമാണ്. ശോഭന വിശ്വനാഥൻ, ശുഭ ശിവൻകുട്ടി, ലതിക ഗോവിന്ദൻകുട്ടി, ലേഖ ശിവകുമാർ, ഷൈലജ പത്മകുമാർ എന്നീ അഞ്ച് സഹോദരിമാരുടെ ഒരേയൊരു സഹോദരനായാണ് വളർന്നത്.
സ്വപ്നവഴിയിൽ
തന്റെ ചികിത്സാ വിധിയിൽ ഉള്ളിൽ കഴിക്കാനുള്ള മരുന്നുകൾ അജി വൈദ്യർ നൽകാറില്ല. എന്നാൽ മർമ്മ ചികിത്സ തേടിയെത്തുന്ന പലരും മറ്റ് രോഗങ്ങൾക്ക് കൂടി സേവനം വേണമെന്ന് ആവശ്യപ്പെട്ടതോടെ മൂന്ന് വർഷം മുമ്പ് ക്ലിനിക്കിൽ ഒരു ഡോക്ടറെ നിയോഗിച്ചു. ആയുർവേദ ക്ലിനിക്കിനെ വീടിനോട് ചേർന്നു തന്നെ ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവുമായി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അജി വൈദ്യർ.ആശുപത്രിയുടെ നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കും.
മൂന്ന് നിലകളിലായി മുപ്പത്തിനാല് മുറികളുള്ള പ്രധാന കെട്ടിടവും, പുറമേ നിന്നെത്തുന്നവർക്ക് താമസിക്കാൻ മൂന്ന് ഹട്ട് മോഡൽ വീടുകളും ഉൾപ്പെടുന്നതാണ് ആശുപത്രിയുടെ രൂപരേഖ. 2019ൽ അരൂർ എം.
എൽ.എ ആയിരിക്കേ നിലവിലെ നിയമസഭാ ഡെപ്യുട്ടി സ്പീക്കർ അഡ്വ.ഷാനിമോൾ ഉസ്മാൻ സമ്മാനിച്ച നെഹ്റു ഫൗണ്ടേഷൻ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ പുരസ്ക്കാരം മുതൽ നിരവധി അംഗീകാരങ്ങൾ അജി വൈദ്യരെ തേടിയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |