
മുംബയ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്‌ബോൾ പരിശീലകൻ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. അഭിജിത് മെൻഡൽ എന്ന 36കാരനാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. 2023ൽ വസായിലെ തന്റെ ഫുട്‌ബോൾ പരിശീലന അക്കാഡമിയിൽ വച്ചാണ് 17കാരിയെ അഭിജിത് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്.
ആദ്യം സൗമ്യമായി പെരുമാറി അഭിദിത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. ശേഷം ഫുട്‌ബോളിൽ വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്‌ത് പീഡനത്തിനിരയാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. അഭിജിതിൽ നിന്ന് ഒഴിവാകാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ച് വീണ്ടും പീഡനത്തിനിരയാകുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുമെന്ന് അഭിജിത് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്.
മാനസിക സമ്മർദം താങ്ങാനാവാതെയാണ് പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വസായിലെ മണിക്‌പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നിവയും പോക്‌സോ നിയമത്തിലെ ഗുരുതര വകുപ്പുകളും ചുമത്തിയാണ് അഭിജിതിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |