SignIn
Kerala Kaumudi Online
Sunday, 26 July 2026 5.42 AM IST

അനുജയുടെ ജീവനെടുക്കാൻ ഹാഷിം മനഃപൂർവം അപകടം ഉണ്ടാക്കിയതുതന്നെ; സ്ഥിരീകരിച്ച് മോട്ടോർ വാഹന വകുപ്പ്

READ ENGLISH VERSION
anuja

പത്തനംതിട്ട: അടൂരിൽ അദ്ധ്യാപികയും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കി മോട്ടോർവാഹനവകുപ്പ്. അമിതവേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും ലോറിയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഇന്നുതന്നെ ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറും. പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപകടം മനഃപൂർവം ഉണ്ടാക്കിയതാണോ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ലായിരുന്നു.

തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്ര‌ം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം(31) എന്നിവരാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. അപകടത്തിന് കുറച്ചുമുമ്പ് ഈ കാറിന്റെ ഇടതുവശത്തെ ഡോർ മൂന്നുതവണ തുറന്നെന്നും ഒരു കാൽ വെളിയിലേക്ക് കണ്ടുവെന്നും ചിലർ മൊഴിനൽകിയിട്ടുണ്ട്. കാറിൽ പിടിവലി നടന്നിരിക്കാമെന്നും ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പായപ്പോൾ അനുജ രക്ഷപ്പെടാൻ വാതിൽ തുറന്നതാകാമെന്നുമാണ് സംശയിക്കുന്നത്. അനുജയും ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്‌തെന്നും വിവരമുണ്ട്.

സ്കൂളിൽ നിന്ന് വിനോദയാത്രപോയി തിരികെ വരുമ്പോഴാണ് അനുജയെ ഹാഷിം കാറിൽ കയറ്റിയത്. അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന ബസിന് മുന്നിൽ കയറ്റി നിറുത്തിയ കാറിൽ നിന്നിറങ്ങിയ ഹാഷിം വിളിച്ചപ്പോൾ സഹോദരൻ വിഷ്ണു ആണെന്നുപറഞ്ഞാണ് അനുജ കാറിൽ ഒപ്പം കയറിയത്. എന്നാൽ ആദ്യം ഹാഷിം വിളിച്ചപ്പോൾ അനുജ ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. അനുജയുമായി കാർ അമിതവേഗത്തിൽ പാഞ്ഞപ്പോൾ മറ്റ് അദ്ധ്യാപകർക്ക് സംശയമായി. അവർ കാറിനെ പിന്തുടർന്നെങ്കിലും ഒപ്പമെത്താൽ കഴിഞ്ഞില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ അനുജ കരയുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അനുജ അദ്ധ്യാപകരെ തിരികെ വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിച്ചു. സംശയം ഒഴിയാത്തതിനാൽ ചില അദ്ധ്യാപകർ അനുജയുടെ വീട്ടിൽ വിളിച്ച് അനുജൻ കൂട്ടിക്കൊണ്ടുപോയി എന്ന് അറിയിച്ചു. അങ്ങനെയൊരു സഹോദരൻ അനുജയ്ക്ക് ഇല്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ പരാതി നൽകാനായി മറ്റ് അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് വാഹനാപകടം ഉണ്ടായെന്നും ഒരു പുരുഷനും സ്ത്രീയും മരിച്ചെന്നുമുള്ള വാർത്ത അറിഞ്ഞത്. ഇതോടെ അദ്ധ്യാപകർ അടൂർ ജനറൽ ആശുപത്രിയിലെത്തി. അപ്പോഴാണ് മരിച്ചതിൽ ഒരാൾ അനുജയാണെന്ന് വ്യക്തമായത്.

അപകടത്തിൽപ്പെട്ട കാറിൽ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ചുവീണു. പൂർണമായും തകർന്ന കാർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ANUJA, ACCIDENT, POLICE, HASHIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY