
കോട്ടയം : തിരുനക്കരയിൽ അടഞ്ഞുകിടന്ന വീട്ടിൽ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ അന്യസംസ്ഥാന തൊഴിലാളിയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്‌സും പൊലീസും ചേർന്ന് കീഴ്‌പ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തിരുനക്കര ക്ഷേത്രത്തിന് സമീപമുള്ള സുബ്രഹ്മണ്യ റോഡിലെ ദേവനിവാസ് വീട്ടിലാണ് ഇയാൾ കയറിയത്. ബഹളം കേട്ട് എത്തിയ നാട്ടുകാർ വീടിന്റെ ഗേറ്റ് തകർത്തുനിൽക്കുന്ന മുഖംമറച്ച ആളെ കണ്ടതോടെ പൊലീസിനെ അറിയിച്ചു. ഇവർ എത്തുമ്പോഴേക്കും ഗേറ്റിന്റെ പൂട്ടും, ചങ്ങലയും തകർത്ത ഇയാൾ വീടിന്റെ ജനലുകളും വാതിലുകളും നശിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ വീടിന്റെ രണ്ടാംനിലയ്ക്ക് മുകളിലേക്ക് കയറിയ ഇയാൾ റൂഫിലെ ഷീറ്റുകളും വാട്ടർ ടാങ്കും തകർത്തു. തുടർന്ന് മുകളിൽ നിന്ന് കല്ലുകളും ഇരുമ്പുകമ്പികളും എറിഞ്ഞു. രണ്ട് മണിക്കൂർ നീണ്ട അനുനയശ്രമങ്ങൾ ഫലിക്കാതിരുന്നതോടെ സ്റ്റേഷൻ ഓഫീസർ ബിജു, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിഷാദ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ അനീഷ് ജി.നായർ, ഫയർ ആൻഡ് റെസ്‌ക്യൂ ഫീസർ അബ്ബാസി എന്നിവർ നെറ്റ്, ഷീൽഡ് എന്നിവകൊണ്ട് ലാഡർ ഉപയോഗിച്ച് മുകളിലേക്ക് കയറി ചെന്ന് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. പ്രതിരോധത്തിനിടയിൽ ഉദ്യോഗസ്ഥർ അതിസാഹസികമായി ഇയാളെ വലയിലാക്കി താഴെയിറക്കി പൊലീസിന് കൈമാറി. ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് പൊലീസ് സി.ഐ അറിയിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അജയകുമാർ, അഖിൽ എസ്.കൃഷ്ണ, ഷഫീക്, ഹോം ഗാർഡ് അനിൽ കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ട്രെയ്‌നിമാരായ കൃഷ്ണ രാജ്, ജ്യോതിഷ് കൃഷ്ണ, അലക്‌സ്, നന്ദൻ, വിപിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |