
ആലുവ: നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് മുമ്പിൽ അന്തിയുറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കോൺക്രീറ്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരിക്കേറ്റയാളെ കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മസ്ജിദ് റോഡിന് സമീപം വ്യാപാര സ്ഥാപനത്തിന് മുന്നിലാണ് സംഭവം. ഏകദേശം 30 വയസ് തോന്നിക്കും. കാൽനടക്കാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആലുവ പൊലീസാണ് യുവാവിനെ ജില്ലാ ആശുപ്രതിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ചെവിയുടെ ഭാഗത്താണ് മുറിവ്. രണ്ടുപേർ രാത്രി ഇവിടെവന്ന് മദ്യപിക്കുകയും അതിനിടെ അടിപിടിയുണ്ടാകുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവസ്ഥലത്ത് നിന്ന് കോൺക്രീറ്റ് കട്ട കണ്ടെടുത്തു. തറയിൽ രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. പരിക്കേറ്റയാളുടേതെന്ന് കരുതുന്ന ചെരുപ്പുകളും കണ്ടെടുത്തു.
സംഭവത്തെത്തുടർന്ന് പൊലീസിന്റെ രാത്രികാല പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് വ്യാപാരികൾ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് ബാങ്ക് കവലയിൽ കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്നയാൾ ഇഷ്‌ടികയ്ക്ക് തലയ്ക്കടിയേറ്റ് മരിച്ചിരുന്നു. മിനി സിവിൽ സ്റ്റേഷൻ റോഡിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മറ്റൊരാളും സമാന രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |