
പത്തനംതിട്ട: വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കന് ആൾക്കൂട്ട മർദനം. വിവസ്‌ത്രനാക്കി കെട്ടിയിട്ട ശേഷമാണ് മർദിച്ചത്. റാന്നിയിൽ കഴിഞ്ഞ ഞായറാഴ്‌ച രാത്രി 11.30ന് ആണ് ആക്രമണം നടന്നത്. പുലമ്പള്ളി സ്വദേശിയായ വർഗീസ് മാത്യുവിന് (56) ആണ് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനം നടത്തിയവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
മാത്യുവിന്റെ മുഖത്ത് ആളുകൾ ശക്തമായി ഇടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. താൻ മോഷ്‌ടിക്കാൻ വന്നതല്ലെന്ന് ഇയാൾ കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയിൽ കേൾക്കാം. മാത്യുവിന്റെ വീടിന് രണ്ടുകിലോമീറ്റർ മാത്രം അകലെയാണ് സംഭവം നടന്നത്.
റാന്നി പൊലീസ് എത്തിയാണ് ചോരയിൽ കുളിച്ചുകിടന്ന മാത്യുവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർചികിത്സയ്‌ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാത്യുവിനെ മാറ്റി. തലയ്‌ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരാതിയില്ലെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും സംഭവത്തിൽ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ മാത്യുവിന് എതിരെയും കേസ് എടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |