കൽപ്പറ്റ: വയനാട് പൂമല ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ യുവതി പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽനിന്നാണ് കണ്ണൂർ ഉളീക്കൽ സ്വദേശിയായ ലീബ പിടിയിലായത്. ഇതിനിടെ തന്റെ ചിത്രം എടുക്കാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകരോടും ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോടും യുവതി തട്ടിക്കയറി. പൊലീസ് സ്റ്റേഷനിൽ കയറാൻ കൂട്ടാക്കാതിരുന്ന പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
2024ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഹണിട്രാപ്പിൽ കുടുക്കി ഹേമചന്ദ്രനെ വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഇതിനായി ഹേമചന്ദ്രനെ വിളിച്ചുവരുത്തിയത് ലീബയാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം തമിഴ്‌നാട് ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടിയെന്നാണ് കേസ്.
കൊലപാതകത്തിന്ശേഷം യുവതി വിദേശത്തേക്ക് കടന്നതിനുപിന്നാലെയാണ് പൊലീസ് ഇവരുടെ പേരിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ യുവതി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതായി അധികൃതർ പൊലീസിന് വിവരം കൈമാറി. പിന്നാലെ മെഡിക്കൽ കോളേജ് പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നിലവിൽ അഞ്ച് പ്രതികളാണ് കേസിൽ പിടിയിലായത്. നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |