
തിരുവനന്തപുരം: നെല്ല് സംഭരണം, വിതരണം എന്നിവയിൽ ആന്ധ്രാ മോഡൽ പഠിക്കാൻ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രയിലെത്തി. ആന്ധ്ര ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി നാദെൻഡ്ല മനോഹറുമായി ചർച്ച നടത്തി. നെല്ല് സംഭരണ, വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിശോധന, മില്ലുകളുടെ പ്രവർത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. വിജയവാഡയിലെ കർഷക സേവാകേന്ദ്രവും അരി മില്ലും സന്ദർശിച്ചു.
ആന്ധ്രയിലെ നെല്ല് സംഭരണ സംസ്‌കരണ സംവിധാനങ്ങൾ, സംഭരണശാലകളുടെ പ്രവർത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം, കർഷക സേവാ കേന്ദ്രങ്ങളുടെ പ്രവർത്തനരീതി എന്നിവ വിലയിരുത്തി. കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദർശിച്ച് നെല്ല് സംസ്‌കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും മനസിലാക്കി. മാതൃകാപരമെങ്കിൽ ഇത് കേരളത്തിൽ നടപ്പാക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.
സപ്ലൈകോ സ്വന്തമായി അരിമില്ലുകൾ സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. നല്ല ആശയങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകാൻ സപ്ളൈകോ എം.ഡിയോടു മന്ത്രി നിർദ്ദേശിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ടി. സുധീർ, ഡയറക്ടർ അജയ് നാപുർ, സപ്ലൈകോ എം.ഡി. എം.വി. ജയകൃഷ്ണൻ, എ.ജി.എം (മാർക്കറ്റിംഗ്) എം.ആർ.ദീപു തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |