കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തും അകത്തായി. ഒപ്പം അന്നത്തെ ബോർഡ് അംഗം അജികുമാറും. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നാമത്തെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്.
രാവിലെ എട്ടരയോടെ തിരുവനന്തപുരം കരകുളത്തെ വീട്ടിൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ പ്രശാന്ത് ഉണ്ടായിരുന്നില്ല. ഉടൻ എത്തുമെന്ന് ഭാര്യ അറിയിച്ചു. 8.50ന് പ്രശാന്തെത്തി. കസ്റ്റഡിയിലാണെന്ന് അറിയിച്ചു. ഭക്ഷണം കഴിക്കണോയെന്ന് ആരാഞ്ഞു. വേണ്ടെന്ന് മറുപടി. എന്നാൽ പോകാമെന്ന് പൊലീസ്. നേരെ കൊല്ലം പൊലീസ് ക്ളബ്ബിലേക്ക്. 11ഓടെ അവിടെയെത്തി. അന്വേഷണ സംഘത്തലവൻ എസ്.പി എസ്.ശശിധരൻ കാത്തിരിപ്പുണ്ടായിരുന്നു.
പൊലീസ് ആവശ്യപ്പെട്ട പ്രകാരം അജികുമാറും പൊലീസ് ക്ളബ്ബിലെത്തി. എസ്.പിയുടെ നേതൃത്വത്തിൽ ഇരുവരെയും ഒരുമിച്ചും പ്രത്യേകവും ചോദ്യം ചെയ്തു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെയും സ്പെഷ്യൽ കമ്മിഷണറുടെയും അനുമതി വാങ്ങാതിരുന്നത് സാങ്കേതികപ്പിഴവ് മാത്രമാണെന്നും കൊള്ള മറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രശാന്ത് ആവർത്തിച്ചു.
5.30ഓടെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വിജിലൻസ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ഹാജരാക്കി. ജഡ്ജി ഡോ. സി.എസ്.മോഹിത് 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.
എസ്.ഐ.ടിക്കുവേണ്ടി കൊല്ലം വിജിലൻസ് കോടതിയിലെ പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. കൊല്ലം പൊലീസ് ക്ലബ്ബിൽ നിന്ന് പുറത്തേക്കിറക്കിയപ്പോൾ യുവമോർച്ച പ്രവർത്തകർ പ്രശാന്തിനുനേരെ മുട്ടയെറിഞ്ഞു.
ഗൂഢാലോചന നടത്തി
1.2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് ദ്വാരപാലക ശില്പത്തിലെ പാളികൾ ഇളക്കിക്കൊണ്ടുപോയി നടത്തിയ സ്വർണാപഹരണം മറയ്ക്കാനും കൊള്ളയുടെ യഥാർത്ഥ അളവ് വെളിപ്പാടാതിരിക്കാനുമാണ് പ്രശാന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്
2.സ്വർണപ്പാളികളുടെ ശോഭ കുറഞ്ഞെന്ന മുരാരി ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകണമെന്ന് പ്രശാന്ത് അന്നത്തെ തിരുവാഭരണ കമ്മിഷണർ റെജിലാലിന് നിർദ്ദേശം നൽകി.
3.കൊണ്ടുപോകുന്ന തീയതി സഹിതം തിരുവാഭരണ കമ്മിഷണർ, ദേവസ്വം ലോ ഓഫീസർ, എക്സിക്യുട്ടീവ് ഓഫീസർ എന്നിവരെ പങ്കെടുപ്പിച്ച് ചർച്ച നടത്തണമെന്ന് റെജിലാൽ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കത്തുനൽകി. ഇത് അവഗണിച്ചു.
4.ശബരിമല സ്പെഷ്യൽ കമ്മിഷണർ മുഖേന ഹൈക്കോടതിയെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവും പാലിച്ചില്ല. 2025 സെപ്തംബറിന് 2ന് ബോർഡ് യോഗം വിളിച്ചുചേർത്ത് പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
5.സ്വർണപ്പാളികൾ ഇളക്കുന്നതിനു മുമ്പാണ് അറ്റകുറ്റപ്പണി നടത്തുന്നവരുമായി കരാർ ഒപ്പുവയ്ക്കേണ്ടത്. പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിൽ നിന്ന് 2025 സെപ്തംബർ 8ന് വാങ്ങിയ മുദ്രപ്പത്രത്തിൽ തിരുവാഭരണ കമ്മിഷണറും പോറ്റിയും തമ്മിൽ വ്യാജ കരാർ ഒപ്പുവച്ചു. അതിനു പ്രശാന്ത് കൂട്ടുനിന്നു.
രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണ്. നൂറ് ശതമാനം നിരപരാധിയാണ്. കുരുക്കിയതാണ്. നിരപരാധിത്വം തെളിയിക്കും.
-പി.എസ്. പ്രശാന്ത്
രക്ഷാപ്രവർത്തന കേസ് അട്ടിമറി:
അജിത്കുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനു സസ്പെൻഷൻ. അജിത്കുമാറിന്റെ പങ്ക് വ്യക്തമെന്നായിരുന്നു എസ്.ഐ.ടി റിപ്പോർട്ട്. സസ്പെൻഡ് ചെയ്യണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ശുപാർശ അംഗീകരിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി.
അന്വേഷണം പലഘട്ടങ്ങളിലായി അട്ടിമറിക്കാൻ ശ്രമിച്ച മൂന്നു ഡിവൈ.എസ്.പിമാർക്കും എ.ഡി.ജി.പിയുടെ ഓഫീസിലെ ഗ്രേഡ് എസ്.ഐമാർക്കുമെതിരെ വകുപ്പുതല നടപടിയും ശുപാർശയുണ്ട്.
അജിത്കുമാർ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ ചേർത്ത് വ്യക്തതവരുത്തിയ അന്വേഷണ റിപ്പോർട്ട് എസ്.പി ഷൗക്കത്തലി കഴിഞ്ഞദിവസം പൊലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു. ആദ്യ റിപ്പോർട്ട് 21 ദിവസം കൈയിൽവച്ച ശേഷം ഡി.ജി.പി മടക്കിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കാൻ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നെന്ന ആരോപണം കോൺഗ്രസിൽ നിന്നുയർന്നു.
വി.ഡി.സതീശൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു രക്ഷാപ്രവർത്തന കേസിൽ പുനരന്വേഷണം. യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മൃഗീയമായി മർദ്ദിച്ച മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ രക്ഷിക്കാൻ അന്വേഷണം അട്ടിമറിച്ചെന്നായിരുന്നു അജിത്തിനെതിരെ ഉയർന്ന പരാതി. അന്നു മർദ്ദനമേറ്റവരിൽ എ.ഡി.തോമസ് ഇപ്പോൾ എം.എൽ.എയാണ്.
വിളിച്ചു വരുത്തി തിരുത്തി
1.അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അട്ടിമറി
2.ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി എ.ഡി.ജി.പിയുടെ ഓഫീസിൽ വച്ച് അന്വേഷണ റിപ്പോർട്ട് തിരുത്തിയെഴുതിച്ചു
3.പങ്കില്ലെന്നും അന്നേദിവസം വയനാട്ടിൽ ആയിരുന്നെന്നും അജിത്കുമാർ വിശദീകരിച്ചു. എന്നാൽ എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമാണ് തിരുത്തലെന്ന് തെളിഞ്ഞു.
നടപടി ഡി.ജി.പി ആകാനിരിക്കെ
ഡി.ജി.പി സ്ഥാനക്കയറ്റം അജിത്കുമാറിനു നഷ്ടമാകും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ 31നു വിരമിക്കുമ്പോൾ 1995 ബാച്ചിലെ എം.ആർ.അജിത്കുമാറായിരുന്നു സീനിയർ. സസ്പെൻഷനെതിരെ അജിത്കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |