
തിരുവനന്തപുരം: ആയുഷ് വിഭാഗങ്ങൾക്കായി പ്രത്യേക സർവകലാശാല സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തോട് 'ആയുഷ്' മേഖലയിൽ എതിർപ്പ് ശക്തം. ആരോഗ്യ സർവകലാശാലയുടെ സംയോജിത സംവിധാനത്തിൽ നിന്ന് ആയുഷ് വിഭാഗങ്ങളെ അടർത്തി മാറ്റുന്നത് ആയുർവേദം ഉൾപ്പെടെയുള്ള ചികിത്സാ ശാഖകളെ മുഖ്യധാരയിൽ നിന്ന് പാർശ്വവത്കരിക്കലാണെന്നാണ് ആരോപണം.
നിലവിൽ കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ വിവിധ ആരോഗ്യ ശാസ്ത്ര ശാഖകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ആയുഷ് വിദ്യാർത്ഥികൾക്കുണ്ട്. പുതിയ സർവകലാശാല വരുന്നതോടെ ആധുനിക വൈദ്യശാസ്ത്രവും ആയുഷ് വിഭാഗങ്ങളും തമ്മിലുള്ള സംയോജിത ഗവേഷണങ്ങൾക്കും വിവിധ വിജ്ഞാന ശാഖകൾ ചേർന്നുള്ള പഠനങ്ങൾക്കുമുള്ള സാദ്ധ്യത ഇല്ലാതാകും. നിലവിലെ ആരോഗ്യ സർവകലാശാല നൽകുന്ന ഏകീകൃത അക്കാഡമിക് സംവിധാനം, ആധുനിക സിമുലേഷൻ ലാബുകൾ, റിഫ്രഷർ കോഴ്‌സുകൾ എന്നിവ നഷ്ടമാകും.
സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ)
ആവശ്യപ്പെട്ടു. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് മേഖലകളിലെ സംഘടനകളോ അധ്യാപകരോ വിദ്യാർത്ഥികളോ ഇത്തരമൊരു സർവകലാശാല ആവശ്യപ്പെട്ടിട്ടില്ലെന്ന് .ആയുഷ് സർവകലാശാലയോടുള്ള വിയോജിപ്പ് വകുപ്പ് മന്ത്രിയെ അറിയിച്ചപ്പോൾ ,ബന്ധപ്പെട്ടവരുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നാണ് മറുപടി നൽകിയത്. ഇത് പാലിക്കാതെ കരട് ബിൽ തയ്യാറാക്കാൻ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത് ഏകപക്ഷീയമാണെന്ന് എ.എം.എ.ഐ പ്രസിഡന്റ് ഡോ. കെ.എസ്.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ഡോ.പി.കെ.ഹരിദാസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |