
തൃശൂർ: അവതാരങ്ങൾ തേടി വരുമെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ പിണറായിയുടെ അടുത്തേക്ക് അവതാരങ്ങളെത്തിയോ, അകത്തു കയറിയോ, സ്വാധീനിച്ചോയെന്ന് പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ നടന്ന ഇ.എം.എസ് സ്മൃതിയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിനോയിയുടെ പരസ്യ വിമർശനം.
താത്കാലിക ലാഭത്തിനായി വരുന്ന അവതാരങ്ങളെ സൂക്ഷിക്കണം, അകറ്റി നിറുത്തണം. അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടു പോകില്ലെന്ന് ന്യൂനപക്ഷത്തെ ബോദ്ധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. അവർ നമ്മുടെ കൂടെയായിരുന്നു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന മുഖവുരയോടെയാണ് ബിനോയി വിശ്വത്തിന്റെ പരാമർശം.എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണം.
ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എസ്.എഫ്.ഐയെയും എ.ഐ.എസ്.എഫിനെയും ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. പുതിയ തലമുറയിലേക്ക് കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും എവിടെയാണ്?..യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണ്. സി.പി.എമ്മും സി.പി.ഐയും പരസ്പരം പട വെട്ടിയപ്പോൾ, ശത്രുക്കൾ വളർന്ന് കോട്ടകൾ കീഴടക്കി. കേരളം വരെയെത്തി- ബിനോയ് വിശ്വം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |