തൃശ്ശൂര്‍: പരിയാരം കൂര്‍ക്കമറ്റം ചേലേക്കാടന്‍ വീട്ടില്‍ പരേതനായ ഷിന്‍ഞ്ചുവിന്റെ മകന്‍ ഷെറിന്‍ (19) ആണ് ചാലക്കുടിക്ക് സമീപം മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് കപ്പതോടിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള ചങ്കന്‍കുറ്റി തടയണയിലായിരുന്നു അപകടം.
തടയണയ്ക്ക് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കപ്പതോടിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വിലകൂടിയ ഫോണ്‍ വെള്ളത്തില്‍ നഷ്ടപ്പെടുന്നത് കണ്ട് ഇത് എങ്ങനെയെങ്കിലും എടുത്തു നല്‍കാനായി ഷെറിന്‍ തോട്ടിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍ തടയണയ്ക്ക് സമീപത്തെ ആഴമേറിയ ചുഴിയിലും ശക്തമായ അടിനൊഴുക്കിലും പെട്ട യുവാവ് പെട്ടെന്ന് തന്നെ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങി.
ഷെറിന്‍ വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട് പരിഭ്രാന്തനായ സുഹൃത്ത് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ അതിവേഗം സ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് നാട്ടുകാര്‍ തോട്ടിലിറങ്ങി നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് ഷെറിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |