SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

മിശ്കാൽ പള്ളിക്ക് നൂറ്രാണ്ടുകളുടെ ചരിത്രം, കോഴിക്കോട്ടുണ്ട് അമ്പലം പോലൊരു പള്ളി

miskal

കോഴിക്കോട്: മര ഉരുപ്പടികളും മേൽക്കൂരകളിലെ ശ്രേണീ ശെെലിയും അമ്പലങ്ങളുടെ നിർമ്മിതിക്ക് സമാനം. പരമ്പരാഗത ഹിന്ദു തറവാടുകളെയും ക്ഷേത്ര മാതൃകയെയും ഓർമ്മിപ്പിക്കും.

നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി ഇതര മുസ്ലിം ആരാധനാലയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം. കോഴിക്കോടുമായി വ്യാപാര ബന്ധമുണ്ടായിരുന്ന യമനിലെ വ്യാപാര പ്രമുഖനും കപ്പൽ ഉടമയുമായ നാഖുദാ മിശ്കാൽ 14-ാം നൂറ്റാണ്ടിൽ പണിത പള്ളി പിന്നീട് മിശ്കാൽ പള്ളിയായി. രണ്ട് തവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. മര ഉരുപ്പടികൾക്ക് പോലും കാര്യമായ കോട്ടമില്ല. 1510 ജനുവരി 3ന് പോർച്ചുഗീസ് കമാൻഡർ അൽബുക്കർക്ക് പള്ളി കത്തിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞത് സാമൂതിരിപ്പടയും മുസ്ളിങ്ങളും ചേർന്നാണ്. പിന്നീട് പോർച്ചുഗീസുകാരുടെ ചാലിയം കോട്ട സാമൂതിരിയും മുസ്ലിങ്ങളും തകർത്തപ്പോൾ, അതിലെ മരങ്ങൾ പള്ളിയുടെ പുനരുദ്ധാരണത്തിന് വിട്ടുകൊടുത്തു. 10 കൊല്ലം മുമ്പ് കേന്ദ്ര സർക്കാരിന്റെ ഒരു കോടി രൂപ സി.എസ്.ആർ ഫണ്ടുപയോഗിച്ചായിരുന്നു അറ്റകുറ്റപ്പണി. താഴത്തെ നിലയിലെ ഭിത്തികളൊഴിച്ച് ഭൂരിഭാഗവും മരം കൊണ്ടുണ്ടാക്കിയത്. ക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത ശിൽപ്പികളാണ് ഇതിന് പിന്നിൽ. അടിത്തറയും താഴത്തെ നിലയും ചെങ്കല്ലിൽ നിർമ്മിതം. തൂണുകളും മേൽക്കൂരയും മരത്തടിയിലും.

പല്ലക്കും പെരുമ്പറയും

മതമെെത്രിയുടെ പര്യായമായ പള്ളിയിൽ കോഴിക്കോട് സാമൂതിരി രാജാവ് സമ്മാനിച്ച പല്ലക്ക് ഇപ്പോഴുമുണ്ട്. ഇതിലാണ് സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് പള്ളിയിലെ ഖാസിമാർ പോയിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പെരുമ്പറയും അപൂർവ പുരാതന വസ്തുക്കളുമുണ്ട്. ആറര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഖാസി ഫക്രുദ്ദീൻ ഉസ്മാനിൽ നിന്ന് തുടങ്ങുന്ന കോഴിക്കോട്ടെ ഖാസി പരമ്പരയിലെ ഇരുപത്തിമൂന്നാമത്തെ ഖാസിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലെെലി മുഖ്യ ഖാസിയായി ഈയിടെ സ്ഥാനമേറ്റു.

പള്ളിയുടെ വിസ്തീർണം:

30 മീറ്റർ നീളം

20 മീറ്റർ വീതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA