SignIn
Kerala Kaumudi Online
Tuesday, 26 May 2026 11.54 AM IST

കൈക്കൂലി വാങ്ങിയതായും പരാതി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ

dr-bindu-sundar

തിരുവനന്തപുരം: പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന് സസ്‌പെൻഷൻ. നേരത്തെ ഡോക്‌ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. ഡോക്‌ടർക്കെതിരെ നേരത്തെയും ചികിത്സാപ്പിഴവ് സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബിന്ദുവിന് കൈക്കൂലി നൽകിയതായി കുഞ്ഞിന്റെ പിതാവ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ നടപടിയിലേയ്ക്ക് ആരോഗ്യവകുപ്പ് കടന്നത്.

കഴിഞ്ഞ ദിവസമാണ് പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞ് മരിച്ചത്. ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്ന് നിർബന്ധിത അവധിയിൽ പോകണമെന്ന് ഡോക്‌ടർക്ക് ആരോഗ്യ വകുപ്പ് ഡയറക്‌ടർ നിർദേശം നൽകിയിരുന്നു. ഇവരെ തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ലെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ നടപടി തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പ്രതിഷേധം തുടരുകയായിരുന്നു. ഡോക്‌ടറെ സസ്‌പെൻഡ് ചെയ്യാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ നിലപാടെടുത്തു. തുടർന്നാണ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് പൂർണഗർഭിണിയായ രഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്‌ക്കായി എത്തിയപ്പോൾ പ്രസവത്തിനായി അഡ്‌മിറ്റാകാൻ നിർദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ശസ്‌ത്രക്രിയ നടത്താൻ താമസം നേരിട്ടതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുഞ്ഞിന്റെ മരണത്തിൽ വിശദീകരണം നൽകാതെ ഡോ. ബിന്ദു സ്ഥലംവിടുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DR BINDU SUNDAR, NEDUMANGADU HOSPITAL, SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA