പത്തനംതിട്ട: സംസ്ഥാനത്തെ ആശുപത്രി പരിസരങ്ങളിൽ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നയമാണിത്. ആശുപത്രികളിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൺ വഴി മാത്രമേ നടത്താവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
ബാനറുകളും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം അറിയിച്ചത്. ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു. ഒരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നാണ് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.
Health Minister K. Muraleedharan opposed political organizations like DYFI distributing food with banners in hospital premises, vowing to stop such activities. He advocated Community Kitchens for food distribution, citing UDF policy. The minister announced plans to establish these kitchens, beginning with Alappuzha Medical College, following discussions with voluntary organizations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |