SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

അടുപ്പ് ഊതി ജെൻസി, തകൃതിയായി ഓൺലൈൻ അടുപ്പു വില്പന

genz-a

തിരുവനന്തപുരം: പുതിയകാല സാങ്കേതികവിദ്യകളൊന്നും കൂട്ടിനില്ല. ജെൻസി പിള്ളേരും ഇപ്പോൾ അടുപ്പിനരികിലാണ്. പുകയുന്ന അടുപ്പ് ഊതി തീ കത്തിക്കാനുള്ള പരിശ്രമത്തിലാണ് അവർ. പാചക വാതകത്തിന് ക്ഷാമമായതോടെ തീയും പുകയും മുഖത്ത് അടിക്കുന്ന വിറക് അടുപ്പുമായി ചങ്ങാത്തം കൂടുകയാണ് പുതുതലമുറ. വിറക് ശേഖരിച്ചും കൈകൾ കൊണ്ട് ചാമ്പൽ വാരിയും അവർ അടുപ്പിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. വിശപ്പ് മാറണമെങ്കിൽ കരിയും പുകയുമുള്ള വിറക് അടുപ്പ് തന്നെ ശരണം. വിറകടുപ്പിൽ വേവിച്ചെടുക്കുന്ന ഭക്ഷണത്തിന് നല്ല രുചിയാണെന്ന് ജെൻസി പിള്ളേരും സമ്മതിക്കുന്നു.

പാചകവാതകം സർവ വ്യാപിയായതോടെ വിറക് കച്ചവടം നിലച്ചമട്ടായിരുന്നു. മരക്കടയിലെ മരപ്പൊടി ആർക്കും വേ ണ്ടാതായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. മരപ്പൊടിക്കും വിറകിനും ഡിമാൻഡു കൂടി. മെഷീൻ വച്ചാണ് വിറക് കീറി വിൽക്കുന്നത്. കിലോഗ്രാമിന് 20- 30 രൂപയാണ് വില.

അടുക്കളയ്ക്ക് ആധുനിക മുഖം കൈവന്നതോടെ വിറക് അടുപ്പുകളുടെ സ്ഥാനം വർക്ക് ഏരിയയിലേക്ക് മാറിയിരുന്നു. എന്തായാലും അവിടെയൊരു ഇടം കൊടുത്തതിൽ ആശ്വസിക്കുകയാണ് വീട്ടുകാർ. ഹോട്ടലുകാർക്കാണ് ഏറ്റവും വലിയ അക്കിടി പറ്റിയത്. വിറകിന്റെ ആവശ്യം വരുമെന്ന് അവർ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. വിറക് പുരയും അടുപ്പും എല്ലാം തട്ടിക്കളഞ്ഞു. മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചതിനാൽ ഇനി തിരികെ കൊണ്ടുവരാനും കഴിയാത്ത അവസ്ഥയിലായി. പ്രായമായ ജോലിക്കാർ അന്നേ പറഞ്ഞതാണ്... മുതലാളീ , വിറക് അടുപ്പ് കളയരുത്. പക്ഷേ കേട്ടില്ല. ഗ്യാസിന്റെ കാലത്ത് എന്തു വിറക്! എന്ന പരിഹാസമായിരുന്നു മുതലാളിക്ക്. ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിച്ചാൽ കറണ്ട് ബില്ല് ഷോക്കാവുമെന്ന് അറിയാവുന്നതിനാൽ അതിൽതൊട്ട് കളിക്കാൻ രണ്ടുവട്ടം ചിന്തിക്കണം.

അടുപ്പു വില്പന

ഓൺലൈനിൽ

1. മരപ്പൊടി ഉപയോഗിക്കുന്ന അടുപ്പുകൾക്കാണ് കൂടുതൽ ഡിമാൻഡ്. 500 രൂപയ്ക്കു ലഭിക്കുമായിരുന്ന അടുപ്പിന് ഇപ്പോൾ ആയിരത്തിലേറെയാണ് വില. മരപ്പൊടി നിറച്ച് മണിക്കൂറുകളോളം കത്തുന്ന ചെറിയ തരം അടുപ്പുകൾക്കും ആവശ്യക്കാർ ഏറെയാണ്.

2. ഓൺലൈ നിൽ വിറക്അടുപ്പ് കച്ചവടം പൊടിപൊടിക്കുകയാണ്. ഹോട്ടലുകൾക്കു ഉപയോഗിക്കാവുന്ന തരം വിറകടുപ്പുകളും വീടുകൾക്ക് ഉപയോഗിക്കാവുന്നതുമായ അടുപ്പുകളും ഓൺലൈനിൽ ലഭ്യമാണ്. 950 മുതൽ 1,500 രൂപവരെയാണ് വില.

3.നാട്ടിൻപുറങ്ങളിൽ കളിമണ്ണ് കൊണ്ടുണ്ടാക്കിയ അടുപ്പുകൾക്ക് 250 രൂപയ്ക്കും മുകളിലാണ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA