
കൊച്ചി: നെല്ല് സംഭരണ സ്‌കീമിൽ തിരിമറി നടത്തുന്ന മില്ല് ഉടമകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസും സപ്ലൈകോയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി.
നെല്ലുകുത്തി നിശ്ചിത നിലവാരത്തിൽ അരിയാക്കി നൽകാത്ത 10 മില്ലുകൾക്കെതിരെ സപ്ലൈകോ ആരംഭിച്ച നടപടി തുടരണം. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
രജിസ്റ്റേഡ് കർഷകരുടെ നെല്ല് സംഭരിച്ച് മില്ലിൽ കുത്തി അരിയാക്കി പൊതുവിതരണ ശൃംഖലവഴി വിതരണം ചെയ്യുന്ന സ്‌കീമിൽ അഴിമതി ആരോപിച്ച് അഡ്വ. വി.എസ്. അർജുൻ നൽകിയ ഹർജിയിലാണിത്. പരാതി പരിഗണിച്ച് വിജിലൻസ് നിയമാനുസൃതം നടപടിയെടുക്കണം. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ചില സ്വകാര്യ മില്ലുടമകളും സപ്ലൈകോയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഇടനിലക്കാരും തിരിമറി നടത്തിയെന്നാണ് ആക്ഷേപം. മില്ലുകൾക്ക് നൽകുന്ന നെല്ല് വകമാറ്റിയ ശേഷം നിലവാരം കുറഞ്ഞ അരി റേഷൻ കടകളിലെത്തിക്കുന്നുവെന്നും സംഭരണ, സ്റ്റോക്ക് രജിസ്റ്ററുകളിൽ തിരിമറി നടത്തുന്നുവെന്നുമുളള ആക്ഷേപങ്ങളാണ് ഹർജിയിൽ. മുൻവർഷം നെല്ലിന് ആനുപാതികമായ അരി നൽകാതിരുന്ന മില്ലുകൾക്ക് വീണ്ടും കരാർ നൽകുന്നതായി വിജിലൻസ് ഡയറക്ടർക്ക് ഹർജിക്കാരൻ പരാതി നൽകിയിട്ടുണ്ട്. കോടതി മേൽനോട്ടത്തിൽ വിജിലൻസോ സി.ബി.ഐയോ അന്വേഷിക്കണമെന്നാണ് ആവശ്യം. സെപ്തംബർ 30ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |