SignIn
Kerala Kaumudi Online
Monday, 10 August 2026 11.53 AM IST

കേരളത്തിൽ കഴുമരം കാത്ത് 21 പേർ

jail

തിരുവനന്തപുരം: ആലുവയിലെ അസ്ഫാക്കിനു പുറമേ സംസ്ഥാനത്തെ നാല് ജയിലുകളിൽ 21പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുരയിൽ-9, വിയ്യൂരിൽ-5, കണ്ണൂരിൽ-4, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-3 പേർ വീതം. മിക്കവരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്

രാഷ്ട്രപതി ദയാഹർജി തള്ളിയാൽ തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒന്നും കഴുമരങ്ങളുണ്ട്. ഒരിടത്തും സ്ഥിരം ആരാച്ചാർമാരില്ല. വധ ശിക്ഷ നടപ്പാക്കേണ്ടി വന്നാൽ 2 ലക്ഷം രൂപ പ്രതിഫലം നൽകി ആരാച്ചാരെ നിയമിക്കും.

. കേരളത്തിൽ അവസാനം വധശിക്ഷ നടപ്പാക്കിയത് കണ്ണൂരിൽ 32 വർഷം മുൻപാണ്. 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെ 1991ൽ തൂക്കിലേറ്റി. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്. ദയാഹർജിയും തള്ളിയ ശേഷം മരണ വാറന്റ് പുറപ്പെടുവിച്ചാൽ കുറ്റവാളികളെ പാർപ്പിക്കേണ്ടത് കണ്ടംപ്ട് സെല്ലിലാണ്. പൂജപ്പുരയിൽ ഇത്തരത്തിലുള്ള അഞ്ചും കണ്ണൂരിൽ പത്തും സെല്ലുകളുണ്ട്. കണ്ണൂരിൽ ഒരേ സമയം രണ്ടു പേരെ തൂക്കിലേറ്റാം. വിയ്യൂർ, തവനൂർ സെൻട്രൽ ജയിലുകളിലും അതിസുരക്ഷാ ജയിലിലും കഴുമരമില്ല.

നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കിയതോടെ ജയിലുകളിലെ കഴുമരങ്ങൾ ബലപ്പെടുത്തിയിരുന്നു. തുരുമ്പ് നീക്കി പെയിന്റടിച്ച്, നിലത്ത് ഉറപ്പിച്ചിരിക്കുന്ന ബോൾട്ടുകളുടെ ബലം പരിശോധിച്ച്, ലിവറുകളുടെ അറ്റകുറ്റപ്പണി നടത്തി. അത്യപൂർവ കുറ്റങ്ങളിലല്ലാതെ വധശിക്ഷ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

വധശിക്ഷ കാത്ത് ജയിലിലുള്ളവർ:

അജിത്കുമാർ, അനിൽകുമാർ, നിനോ മാത്യു, ഗിരീഷ്, അനിൽകുമാർ, അരുൺശശി, കെ.ജിതകുമാർ, സുധീഷ്, ലബലുഹസൻ (എല്ലാവരും പൂജപ്പുര). രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ (കണ്ണൂർ). ജോമോൻ, മുഹമ്മദ് അമിറുൾ ഇസ്‌ലാം, രഞ്ജിത്ത്, സുനിൽകുമാർ (വിയ്യൂർ) റെജികുമാർ, അബ്ദുൾ നാസർ, തോമസ്ചാക്കോ (അതിസുരക്ഷാ ജയിൽ)

കഴുമരത്തിൽ നിന്ന്

രക്ഷപ്പെട്ടവർ

1)ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണി

(സുപ്രീംകോടതി ജീവപര്യന്തമാക്കി)

2) റിപ്പർ ജയാനന്ദൻ

(ഹൈക്കോടതി മരണം വരെ പരോളില്ലാത്ത തടവുശിക്ഷയാക്കി)

3)സൗമ്യ കേസിലെ ഗോവിന്ദച്ചാമി

(പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിഴവു കാരണം ശിക്ഷയിളവ്)

വധശിക്ഷ

വിധിച്ചവർക്ക്

 പരോൾ നൽകില്ല

ജയിൽ ജോലികൾ ചെയ്യണം

ഏകാന്ത തടവിൽ പാർപ്പിക്കില്ല

സാധാരണ തടവുകാർക്കൊപ്പം

ദയാഹർജി തള്ളിയാൽ ബ്ലാക്ക് വാറണ്ട്

ഈ ഘട്ടത്തിൽ സെല്ലിൽ ഒറ്റയ്ക്കാക്കും

നിത്യേന മെഡിക്കൽ പരിശോധനകൾ

രോഗം ബാധിക്കാതിരിക്കാൻ കരുതൽ

ആത്മഹത്യ ചെയ്യാതിരിക്കാൻ സുരക്ഷ

98

രാജ്യങ്ങൾ വധശിക്ഷ അവസാനിപ്പിച്ചു

539

പേരാണ് ഇന്ത്യയിൽ വധശിക്ഷ കാത്തു കഴിയുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA