
തിരുവന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 127.61 കോടിയുടെ കൃഷി നഷ്ടമുണ്ടായെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. ഇത് പ്രാഥമിക കണക്കാണെന്നും നഷ്ടം ഉയരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.45904 കർഷകർക്ക് മഴക്കെടുതിയിൽ നഷ്ടമുണ്ടായി. 9,332 ഹെക്ടറിലെ കൃഷി വിളകൾ നശിച്ചു. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ്സിംഗ് ചൗഹാന് കത്തയച്ചിട്ടുണ്ട്.കൃഷി നഷ്ടം കണക്കാക്കാൻ കേന്ദ്ര സംഘത്തെ ഉടൻ അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സാഹചര്യങ്ങൾ പരിശോധിച്ചുള്ള പ്രാഥമിക നിഗമനം മാത്രമാണിതെന്നും വിശദമായ കത്ത് വീണ്ടും അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരെ സഹായിക്കാനായി നാളെ ബാങ്കുകൾ ഉൾപ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി കൃഷി, സഹകരണ മന്ത്രിമാർ ചർച്ച നടത്തും. കർഷകരെ സഹായിക്കാനായി പദ്ധതികൾ തയ്യാറാക്കുകയാണ് ലക്ഷ്യം. പുനർ നടീൽ, കർഷകരുടെ പലിശ എഴുതിത്തള്ളൽ എന്നിവയുൾപ്പെടെ യോഗത്തിൽ ചർച്ചയാകും. ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെ ക്രമീകരിച്ച് വിത്ത്, വളം എന്നിവ നൽകി കർഷകരെ വീണ്ടും കൃഷിക്ക് പ്രേരിപ്പിക്കാനുള്ള നടപടിയുണ്ടാകും. കോഴിക്കോട് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ കോൺക്ലേവ് ഇന്ന് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |