
നിർമ്മാണത്തിൽ വീഴ്ചയില്ലെന്ന് കൊങ്കൺ റെയിൽവേ
മേപ്പാടി: കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും നാലാം ദിവസമായ ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. സർവേയറായ പശ്ചിമ ബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ ( 24 ) മൃതദേഹമാണ് ലഭിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയെ കണ്ടെത്താനുണ്ട്. ഇന്നലെ കണ്ടെത്തിയ രാകേഷിന്റെ മൃതദേഹം വൈത്തിരി താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.
കള്ളാടി ദുരന്തത്തിന്റെ കാരണം സംബന്ധിച്ച വിവാദങ്ങൾക്കിടെ, വിശദീകരണവുമായി തുരങ്കപാത നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ. അതിതീവ്ര മഴയാണ് അപകടത്തിന് കാരണമെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ചയില്ലെന്നുമാണ് വിശദീകരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് 240 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രം തുരങ്ക നിർമ്മാണ മേഖലയിൽ അല്ലെന്നും, നിർമ്മാണം നടക്കുന്ന ഭാഗത്ത് നിന്ന് ഏകദേശം 240 മീറ്റർ അകലെയും തുരങ്കത്തിന് മുകളിൽ 110 മീറ്റർ ഉയരത്തിലുമാണ് വലിയ തോതിൽ മണ്ണും മരങ്ങളും ഇടിഞ്ഞുവീണതെന്നും അധികൃതർ വ്യക്തമാക്കി.കാലവർഷം ആരംഭിച്ചതിനെ തുടർന്ന് തുരങ്ക നിർമാണവും ഖനന പ്രവർത്തനങ്ങളും താത്കാലികമായി നിറുത്തിയിരുന്നുവെന്നും, അപകടസമയത്ത് നിർമ്മാണ പ്രവർത്തനം നടന്നിരുന്നില്ലെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. എൻജിനീയറിംഗ് മാനദണ്ഡം പാലിച്ചാണ് സുരക്ഷാ ഭിത്തികളും ചരിവുകളും നിർമ്മിച്ചതെന്നും, നിർമാണപ്പിഴവൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. മണ്ണ് നിക്ഷേപിച്ചിരുന്ന പ്രദേശവും സുരക്ഷിതനിലയിലാണെന്നും അധികൃതർ അവകാശപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |