
പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പൊരുതിയ മറ്റൊരു പത്രമില്ല
തിരുവനന്തപുരം : കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിൽ ആർക്കും നിഷേധിക്കാനാകാത്ത
ചുവടുവയ്പ്പുകൾ നടത്തിയ കേരളകൗമുദിയുടെ ഒരുവാക്കും പാഴാകാറില്ലെന്ന് മന്ത്രി സി.പി.ജോൺ. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷ ചടങ്ങിൽ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷ്യത്തിന് വേണ്ടിയുടെ പത്രമാണ് കേരളകൗമുദി. കേരള കൗമുദിയെപ്പോലെ പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി, അവഗണിക്കപ്പെട്ട സമുദായങ്ങൾക്ക് വേണ്ടി നിസംശയം, നിർഭയം, നിർലജ്ജം പൊരുതിയ മറ്റൊരു പത്രമില്ല.
കേരളകൗമുദി നിലപാടുകൾ മറച്ചുവയ്ക്കാറില്ല. സ്വയം അഭിപ്രായങ്ങൾ മൂടിവയ്ക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് അറപ്പാണ് എന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ പ്രസിദ്ധമായ വാചകം കേരളകൗമുദിയ്ക്ക് അനുയോജ്യമാണ്. സ്വന്തം അഭിപ്രായങ്ങൾ മൂടിവയ്ക്കുന്നത് കേരളകൗമുദിയ്ക്ക് ഇഷ്ടമല്ല. അങ്ങനെ വച്ചാൽ ആരുടെയെങ്കിലും ഇഷ്ടം ലഭിക്കുമോയെന്ന് പത്രാധിപരോ അതിനുശേഷം വന്ന പത്രാധിപൻമാരോ നോക്കിയിട്ടില്ല. മൗലികമായ പ്രാതിനിദ്ധ്യം ഇന്ന് രാജ്യത്തുടനീളം ചർച്ചാ വിഷയമാണ്. ഭരണഘടന നിലവിൽ വരുന്നതിന് നൂറ്റാണ്ടുകൾ മുൻപ് ഞങ്ങളുടെ പ്രാതിനിദ്ധ്യം എവിടെയെന്ന് ഉറക്കെ ചോദിച്ച പത്രം കേരളകൗമുദിയായിരുന്നു. കൗമുദി ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് ഇന്ത്യയുടെ ഭരണഘടനയെന്ന് പറയുന്നതിൽ തെറ്റില്ല.
ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് കേരളകൗമുദി ദൗത്യം ഭംഗിയായി നിറവേറ്റുന്നു.
ഞാൻ പ്രതിനിധീകരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ പത്രമായ കേരളകൗമുദി എന്റെ സ്വന്തം പത്രമാണ്.
115 വർഷം പിന്നിടുന്ന കേരളകൗമുദി വജ്ര മൂർച്ചയുള്ള വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ശക്തമായ വിമർശനങ്ങൾ ഇനിയും തുടരണം. വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ പ്രസ്താവനകൾക്ക് പണ്ട് ഏറ്റവും കൂടുതൽ പ്രധാന്യം നൽകിയിരുന്നതും അങ്ങനെ സി.പി.ജോൺ എന്ന പേര് വലിപ്പത്തിൽ നിരന്തരം അച്ചടിച്ചിരുന്നതും കേരളകൗമുദിയാണെന്നും മന്ത്രി ഓർമ്മിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |