
തിരുവനന്തപുരം: 'ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു. അസ്തമയം അകലെയല്ല ". 2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിന് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ സലിംകുമാർ പങ്കുവച്ചത് മരണം ആസന്നമായി എന്നാണ്. രണ്ടുവർഷം പിന്നിട്ടപ്പോൾ അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടുപോയിരിക്കുന്നു.
കൊവിഡ് കാലത്ത് സലിംകുമാർ മരിച്ചുവെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരമുണ്ടായി. അതെല്ലാം അദ്ദേഹം ചിരിച്ചുതള്ളി. അപ്പോഴും രോഗം അദ്ദേഹത്തെ നാലുപാടുനിന്നും ആക്രമിച്ചു.
'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിട്ടതിന് എന്റെ സഹയാത്രികർ നൽകിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം.
അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിലാണെങ്കിൽ ദ്വാരങ്ങളും വീണുതുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റുമെന്നറിയില്ല. എന്നാലും യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശീർവാദങ്ങളുമുണ്ടാകും. സ്‌നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ' - ഇങ്ങനെയായിരുന്നു അന്നത്തെ ഫേസ്ബുക്ക് കുറിപ്പ്
ഈ കുറിപ്പ് പിന്നീട് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. അത് നെഗറ്റീവായിപ്പോയിയെന്ന് അടുപ്പക്കാർ സലിംകുമാറിനോടു പറഞ്ഞു. അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിനെന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്.
നമ്മളെല്ലാം ഒരു തോണിയിൽ സഞ്ചരിക്കുന്ന ആളുകളാണ്. ഒരിക്കൽ ഒരു ചുഴിയിൽ നമ്മൾ അകപ്പെടും. നമുക്ക് മുൻപ് സഞ്ചരിച്ചവരൊക്കെ അകപ്പെട്ടിട്ടുണ്ട്.അത് മനസിലുണ്ടെങ്കിൽ നാം അന്യരെ ദ്രോഹിക്കില്ല. ആ ചിന്ത ഇല്ലാത്തവർക്കാണ് എനിക്ക് അവരെ ശരിപ്പെടുത്തി കളയാമെന്ന് തോന്നുന്നത്. ഞാൻ ഒരു ഉറുമ്പിനെ പോലും നോവിക്കാറില്ല. കാരണം അസ്തമയത്തെക്കുറിച്ചുള്ള ചിന്ത മനസിലുണ്ട്. ഭൂമിയിൽ നിന്ന് വിട പറഞ്ഞ് പോകേണ്ടവൻ മറ്റൊരു ജീവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ എന്താണ് അർത്ഥം? അങ്ങനെ നോക്കമ്പോൾ അസ്തമയത്തെക്കുറിച്ചുള്ള ചിന്തയും പോസിറ്റീവല്ലേ?- ഒരു പൊതുപരിപാടിയിൽ അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |