
തിരുവനന്തപുരം: എയ്ഡഡ് കോളേജുകളിൽ നിന്ന് 2016നും 2019നുമിടയിൽ വിരമിച്ച അദ്ധ്യാപകർക്ക് യു.ജി.സി ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവ്. 2016 മുതലുള്ള യു.ജി.സി ഏഴാം ശമ്പള പരിഷ്കരണ കുടിശികയായി അദ്ധ്യാപകർക്ക് 1500 കോടിയോളം രൂപ ലഭിക്കേണ്ടതായിരുന്നു. സംസ്ഥാന സർക്കാർ പണം നൽകിയ ശേഷം അപേക്ഷിച്ചിരുന്നെങ്കിൽ 750 കോടി രൂപ കേന്ദ്രം നൽകുമായിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചിട്ടും പണം വിതരണം ചെയ്ത കണക്ക് കേരളം ഹാജരാക്കിയില്ല.
ഇതിനെതിരേ വിരമിച്ച അദ്ധ്യാപകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയപ്പോൾ കഴിഞ്ഞ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി. ഉത്തരവ് നടപ്പാക്കാതിരുന്നതോടെ അദ്ധ്യാപകർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ഇതിനെതിരേ എൽ.ഡി.എഫ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫയലിലെടുക്കാതെ തള്ളി. ഹൈക്കോടതിയിലുള്ള കോടതിയലക്ഷ്യ കേസ് ഈമാസം ഏഴിന് പരിഗണിക്കാനിരിക്കെയാണ് ധന വകുപ്പ് ഉത്തരവിറക്കിയത്. പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും ഹർജിക്കാർക്ക് വിതരണം ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി.
അഭിനന്ദിച്ച് പ്രൈവറ്റ് കോളേജ്
ടീച്ചേഴ്സ് അസോസിയേഷൻ
ശമ്പള കുടിശിക അനുവദിച്ച യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു. നിയമപരമായി ലഭിക്കേണ്ട ആനുകൂല്യത്തിനായി വിരമിച്ച അദ്ധ്യാപകർ വർഷങ്ങളായി കോടതി കയറുകയായിരുന്നു. നിലവിൽ സർവീസിലുള്ള അദ്ധ്യാപകർക്കും 2016 മുതൽ 2019 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക നൽകാൻ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ. എബ്രഹാം എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |