
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾ വൈകാതെ തുടങ്ങിയേക്കും. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ പ്രാരംഭ ചർച്ച നടക്കുമെന്നാണ് സൂചന.
ദേശീയ നേതൃത്വത്തിൽ നിന്നാണ് പുനഃസംഘടനയ്ക്ക് മുൻകൈ എടുക്കേണ്ടത്. വിദേശയാത്രയിലുള്ള രാഹുൽഗാന്ധി അടുത്ത ആഴ്ചയോടെ തിരിച്ചെത്തും. അതിനുശേഷം നടപടികൾക്ക് വേഗം കൂടുമെന്നാണ് സൂചന.
കെ.പി.സി.സി അദ്ധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രി പദവിയിലേക്കും ജനറൽ സെക്രട്ടറിമാരിൽ പലരും ചില ഡി.സി.സി അദ്ധ്യക്ഷന്മാരും എം.എൽ.എ മാരും ആയതോടെ സംഘടനാ പ്രവർത്തനം ഏറെക്കുറെ നിലച്ച മട്ടാണ്. പാർട്ടി നിർജീവമായതിൽ മുതിർന്ന നേതാക്കൾക്കെല്ലാം ഒന്നുപോലെ നീരസമുണ്ട്. പാർട്ടി അധികാരത്തിലിരിക്കുമ്പോൾ സംഘടനയും അതേ പോലെ ശക്തമാവണമെന്നാണ് അവരുടെ പക്ഷം.
കെ.പി.സി.സി അദ്ധ്യക്ഷ പദവി മോഹിക്കുന്ന അര ഡസനിലേറെ നേതാക്കൾ അവകാശവാദവുമായി രംഗത്തുണ്ട്. പ്രധാന കടമ്പയും ഇതുതന്നെ. മുതിർന്ന നേതാക്കളായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നിബഹനാൻ, വി.എസ്.ശിവകുമാർ, ആന്റോ ആന്റണി, ഷാഫിപറമ്പിൽ, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് നിലവിൽ കേൾക്കുന്ന പേരുകൾ. വി.എസ്.ശിവകുമാർ മൂന്നാഴ്ച മുമ്പ് ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ ജോസഫ് വാഴയ്ക്കനും ഡൽഹിയിലെത്തി കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മല്ലികാർജുൻ ഖർഗെയയെും കെ.സി വേണുഗോപാലിനെയും കാണാനുള്ള ശ്രമത്തിലാണ്. ഭരണമുള്ളതിനാൽ മന്ത്രിമാരുടെ സാമുദായിക പ്രാതിനിധ്യം ഉൾപ്പെടെ കെ.പി.സി.സി ഭാരവാഹികളെ നിർണയിക്കുന്നതിലും പരിഗണിക്കേണ്ടിവരും.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന്
കെ.സുധാകരനെ മാറ്റിയ വേളയിൽ ആ സ്ഥാനത്തേക്ക് അടൂർപ്രകാശിനെ പരിഗണിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ യു.ഡി.എഫ് കൺവീനറാക്കി. ഏറെക്കാലമായി കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ താത്പര്യമുള്ള മുതിർന്ന നേതാവാണ് കൊടിക്കുന്നിൽ. മറ്റു നേതാക്കൾക്കും പല അവകാശവാദങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |