
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻബാബുവിന്റെ ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ശുപാർശ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് റവന്യു വകുപ്പിൽ ആശ്രിത നിയമനം നൽകാനും തീരുമാനമായി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രി വി.ഡി.സതീശന് നൽകിയ പരാതിയിലാണ് നടപടി.
അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും എൽ.ഡി.എഫ് സർക്കാർ എതിർത്തു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു നിലപാട്. ഇത് അംഗീകരിച്ച് മഞ്ജുഷയുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. മകൾക്ക് ആശ്രിതനിയമനം നൽകുന്നതിനും ഇടത് സർക്കാർ തീരുമാനമെടുത്തിരുന്നില്ല.
നിർണായകമാവുക കേന്ദ്രതീരുമാനം
1. അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ ആസ്ഥാനത്താണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രസർക്കാരിന്റെ നിലപാടാവും നിർണായകമാവുക. സി.ബി.ഐ അന്വേഷണം ഏറ്റെടുത്താൽ എഫ്.ഐ.ആർ കോടതിയിൽ റീ-രജിസ്റ്റർ ചെയ്യും.
2. 2017മുതൽ കേരളത്തിൽ സി.ബി.ഐയ്ക്ക് മുൻകൂറായി നൽകിയിരുന്ന പൊതുഅനുമതി ലൈഫ്കോഴക്കേസിൽ കേസെടുത്തതിനു പിന്നാലെ പിൻവലിച്ചിരുന്നു. ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുപ്രകാരം ഏതുകേസും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |