ആലപ്പുഴ: മോശമായി പെരുമാറിയെന്ന് ചെറുമകളായ പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കരുവാറ്റയിലെ ഗൃഹനാഥനെ കൊന്നതെന്ന് അറസ്റ്റിലായ ആൺകുട്ടികൾ മൊഴി നൽകി. സ്വർണവും പണവും മോഷ്ടിക്കാനാണ് എത്തിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിപ്രകാരം ചേർത്തലയിലെ ഒബ്‌സർവേഷൻ കേന്ദ്രത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ഹരിപ്പാട് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഒന്നുമുതൽ മൂന്നുവരെ പ്രതികളെ വെവ്വേറെയും പിന്നീട് ഒരുമിച്ചിരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യ ആസൂത്രകയും നാലാം പ്രതിയുമായ 13കാരിയും സുഹൃത്തായ ഒന്നാം പ്രതിയും ചേർന്നാണ് കൊലപാതകവും മോഷണവും ആസൂത്രണം ചെയ്തത്. പണം വാഗ്ദാനം ചെയ്‌താണ് തങ്ങളെ ഒപ്പം ചേർത്തതെന്നും രണ്ടും മൂന്നും പ്രതികളായ ആൺകുട്ടികൾ മൊഴി നൽകി. പെൺകുട്ടിക്ക് ഐ ഫോണും കാമുകന് ബൈക്കും വാങ്ങാൻ സ്വർണവും പണവും മോഷ്ടിക്കാൻ തീരുമാനിച്ചിരുന്നത്.
കരുവാറ്റയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാറാണ് (65) കഴിഞ്ഞ 15ന് കൊല്ലപ്പെട്ടത്. പെൺകുട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകദൃശ്യം വീഡിയോ കോളിൽ കാണിച്ചതെന്നും ഇവർ മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടണമെന്ന നിലപാടിലാണ് പൊലീസ്. ഇതിനായി ഈ മാസം അഞ്ചിന് വീണ്ടും അപേക്ഷ നൽകും. ഇതിൽ തീരുമാനമായ ശേഷമാകും പതിമൂന്നുകാരിയെ ചോദ്യം ചെയ്യുക. പ്രതികളുമായി തെളിവെടുപ്പ് നടത്തണം. കൃത്യത്തിന് ഉപയോഗിച്ച കൈയുറ വാങ്ങിയ മെഡിക്കൽ ഷോപ്പ് തിരിച്ചറിയണം. മോഷ്ടിച്ച ആഭരണങ്ങളും കണ്ടെത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |