കോഴിക്കോട്: കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലീംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരത്തിന്റേത് സ്ത്രീ സുരക്ഷയെ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വർത്തമാനക്കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്നുവെന്നും സാമൂഹ്യ അവസ്ഥയെയാകും കാന്തപുരം ഉദ്ദേശിച്ചതെന്നും സാദിഖലി ശിഹാബ് തങ്ങൾ വിശദീകരിച്ചു. മതപണ്ഡിതന്മാരുടെ അഭിപ്രായമാണതെന്നും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്ന് നിൽക്കുക എന്നതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ വിമർശനങ്ങളിൽ സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്എസ്എഫ്) പറഞ്ഞു. ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേയ്ക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ലെന്ന് സുന്നി യുവജന സംഘം (എസ്‌വൈഎസ്) മുന്നറിയിപ്പ് നൽകി.
വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാൻ വരുന്ന നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസവും ആണെന്നുമാണ് എസ്‌വൈഎസിന്റെ രൂക്ഷവിമർശനം. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളെ പൊതുവേദികളിലും പൊതുനിരത്തുകളിലും അന്യപുരുഷന്മാർക്കാെപ്പം പ്രദർശിപ്പിക്കരുത് എന്ന് മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം വിഭാഗം സർക്കുലർ നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Muslim League President Sadiq Ali Shihab Thangal defended Kanthapuram Aboobacker Musliyar's controversial remarks, suggesting they relate to women's safety. He stressed the League's alignment with religious scholars for societal unity. Kanthapuram's Samastha organizations criticized CPI(M) for interfering in believers' matters. The controversy originated from Kanthapuram's circular restricting women's public appearances during Mawlid celebrations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |