
തിരുവനന്തപുരം : കേരള സാഹിത്യ അക്കാഡമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ടെന്നും ഓഫീസിന് സംഭവിച്ച പിഴവാണെന്നും മന്ത്രി പറഞ്ഞു. ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായും മന്ത്രി അറിയിച്ചു. ഫെസ്റ്റുകൾക്ക് പണം നൽകുന്നുണ്ട്. എന്നാൽ ചോദിക്കുന്നത് മുഴുവൻ കൊടുക്കാനാകില്ല. പണമല്ല സാഹിത്യകാരൻമാർക്ക് കിട്ടുന്ന പരിഗണനയാണ് വിഷയമെന്നും മന്ത്രി പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട് നേരത്തെ രംഗത്തെത്തിയിരുന്നു. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ സംസാരിച്ചതിന് 2,400 രൂപയാണ് നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് സി ഐ സി സി ജയചന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് തൃശൂർവരെ യാത്ര ചെയ്തതിനും വെയിറ്റിംഗ് ചാർജും അടക്കം മൂവായിരത്തി അഞ്ഞൂറു രൂപ ചെലവായെന്നും കുറിപ്പിലുണ്ടായിരുന്നു
ഇതിന് പിന്നാലെ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടിയെടുത്തെന്ന് കേരള സാഹിത്യ അക്കൗദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിനോട് അക്കൗണ്ടിന്റെ വിവരങ്ങൾ അയച്ചുതരാൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നൽകിയ തുക നിയമപ്രകാരം കുറവല്ലെന്നും സംഘാടനത്തിൽ വന്ന പിഴവാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും മാപ്പ് ചോദിച്ചിരുന്നു,. സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ഭാരവാഹിയെന്ന നിലയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |