തിരുവനന്തപുരം: പുരപ്പുറ സോളാർ പ്ലാൻറുകളിൽ ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്ന അധിക വൈദ്യുതിക്ക് കെ.എസ്.ഇ.ബി നൽകാനുള്ള പണം വൈകുന്നു. ഇതിനെതിരെ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് സോളർ ഉത്പാദകർ.ഗ്രിഡിലേക്ക് നൽകിയ മിച്ച വൈദ്യുതിയുടെ (നെറ്റ് ബാങ്ക്ഡ് എനർജി) വിലയായ എ.പി.പി.സി (ആവറേജ് പവർ പർച്ചേസ് കോസ്റ്റ്) റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കാത്താണ് കാരണം.
സോളാർ വൈദ്യുതിയുമായി ബന്ധപ്പെട്ട് റഗുലേറ്ററി കമ്മിഷന്റെ 2021ലെ റഗുലേഷൻ 85(10) അനുസരിച്ച് ഓരോ സാമ്പത്തിക വർഷവും അവസാനിച്ചാൽ ജുലായ് 31-നകം തൊട്ടടുത്ത വർഷത്തെ മിച്ചവൈദ്യുതി നിരക്ക് നിർണ്ണയിച്ച് പ്രഖ്യാപിക്കേണ്ടതുണ്ട്. പുതിയ റഗുലേഷനുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നടക്കുന്നതാണ് തടസ്സമെന്ന് റഗുലേറ്ററി കമ്മിഷനും കെ.എസ്.ഇ.ബിയും പറയുന്നു. കമ്മിഷൻ പുതുതായി കൊണ്ടുവന്ന റഗുലേഷൻ ഹൈക്കോടതി 'സ്റ്റേ' ചെയ്തതിനാൽ നിലവിലുള്ള 'റഗുലേഷൻ -2020' അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് ഉത്പാദകരുടെ ആവശ്യം.
സെക്രട്ടേറിയേറ്റ് മാർച്ചിലേക്ക്
2025-26 വർഷത്തെ എ.പി.പി.സി നിരക്ക് പ്രഖ്യാപിക്കാനും, സോളാർ നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കമ്മിഷനും സർക്കാരും തയ്യാറായില്ലെങ്കിൽ സെക്രട്ടറിയേറ്റിലേക്കും കെ.എസ്.ഇ.ബി ആസ്ഥാനത്തേക്കും മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രോസ്യൂമർ കൂട്ടായ്മ മുന്നറിയിപ്പ് നൽകുന്നു.പുതിയ റഗുലേഷന്റെ മറവിൽ നിരവധി നിയന്ത്രണങ്ങളാണ് പ്രോസ്യൂമർമാർക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിന് പുറമേയാണ് മിച്ചവൈദ്യുതിക്കുള്ള പണം കൈമാറുന്നതിലെ അനിശ്ചിതത്വമെന്നും ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |