
തിരുവനന്തപുരം: വിശ്വഗുരുവും ഋഷിവര്യനുമായ ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ലോകമെമ്പാടുമുള്ള ഗുരുഭക്തർ ഇന്ന് ആഘോഷിക്കും. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയൽവാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂർ എം.പി, കെ.യു.ജനീഷ് കുമാർ എം.എൽ.എ എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.
രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും ശ്രീനാരായണഗുരു വിശ്വസംസ്കാരഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദയും അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 3ന് ഗുരുകുലത്തിൽ നിന്നാരംഭിക്കുന്ന തിരുജയന്തി ഘോഷയാത്ര തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ് ഫ്ളാഗ് ഓഫ് ചെയ്യും.
ശിവഗിരി മഠത്തിലെ തിരുജയന്തി സമ്മേളനം രാവിലെ 9.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 11.30ന് ശ്രീനാരായണധർമ്മ ചർച്ചാസമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അംബികാനന്ദ, ബി.ബി.ഗോപകുമാർ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 5ന് പുറപ്പെടുന്ന വർണാഭമായ ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്ന ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകൾ, ഗുരുദേവ വിഗ്രഹം വഹിക്കുന്ന കമനീയമായ രഥം, ശിങ്കാരിമേളം, കലാരൂപങ്ങൾ, ഗുരുദേവദർശനത്തെ ആസ്പദമാക്കിയുള്ള പ്ലോട്ടുകൾ തുടങ്ങിയവ അണിനിരക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |