
തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ ഊർജിത നടപടികളുമായി വനം വകുപ്പ്. ഇതിനായി സമഗ്ര വനം-വന്യജീവി നയം രൂപീകരിക്കും. വകുപ്പ് നടപ്പാക്കുന്ന 100 ദിന കർമ്മപരിപാടികളിൽ ഇതടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഷിബു ബേബിജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനവാസമേഖലയോട് ചേർന്നുള്ള വനാതിർത്തികളിൽ സൗരോർജ വേലികൾ വ്യാപിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. നിലവിൽ 2,000 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചിട്ടുണ്ട്. ഇവ പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതിനോടൊപ്പം 100 കി.മീറ്റർ പുതിയ സൗരോർജവേലി 100 ദിവസത്തിനുള്ളിൽ നിർമ്മിക്കും. 5 വർഷത്തിനുള്ളിൽ 1,900 കി.മീ. സൗരോർജവേലി കൂടി പുതുതായി നിർമ്മിക്കും.
വന്യജീവികൾ നഗരപ്രദേശങ്ങളിൽവരെ എത്തുന്ന സാഹചര്യത്തിൽ പ്രധാന പട്ടണങ്ങളിൽ പ്രൈമറി റെസ്‌പോൺസ് ടീം മാതൃകയിൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തരെ ഉൾപ്പെടുത്തി 'മെട്രോ റെസ്‌ക്യൂ ടീമുകൾ' രൂപീകരിക്കും. മനുഷ്യ-വന്യജീവി സംഘർഷം അധികമായി അനുഭവപ്പെടുന്ന വയനാട്, കോതമംഗലം, മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജുകൾ തയ്യാറാക്കും.
നഷ്ടപരിഹാരം വൈകില്ല
മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ഇരയായവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പോർട്ടൽ തയ്യാറാക്കും. വന്യമൃഗങ്ങൾ കാരണമുണ്ടാകുന്ന കൃഷിനാശം കണക്കാക്കുന്ന മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ കമ്മിറ്റിയെ നിയോഗിക്കും. കാട്ടുപന്നി നിർമ്മാർജനത്തിന് ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് 3 മാസം നീളുന്ന കർമ്മപദ്ധതി 15ന് ആരംഭിക്കും. ഇൻഷ്വറൻസ് പദ്ധതി തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |