
#സുപ്രീം കോടതി നിരീക്ഷണം
ന്യൂഡൽഹി: സർക്കാർ മെഡിക്കൽ കോളേജുകളിലെ അതേ ഫീസ് വാങ്ങണമെന്ന് സ്വാശ്രയ സ്ഥാപനങ്ങളെ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠനം തിരഞ്ഞെടുക്കുന്ന സാമ്പത്തിക സംവരണമുള്ള വിദ്യാർത്ഥികളുടെ ഫീസ് പ്രശ്‌നം പരിഗണിക്കവെയാണ് നിരീക്ഷണം. പ്രവേശന സമയത്ത് സംവരണത്തിന് പരിഗണിക്കുന്നുണ്ടെങ്കിലും ഫീസിളവ് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ വിദ്യാർത്ഥിയാണ് ഹർജി സമർപ്പിച്ചത്. പഠനക്കാലത്തുടനീളം ഫീസിളവ് ലഭിക്കണമെന്ന ഹർജിയിൽ ഇടപെടാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. സ്വാശ്രയ സ്ഥാപനങ്ങൾ ക്യാപിറ്റേഷൻ ഫീസ് വാങ്ങാൻ പാടില്ല. പക്ഷെ അവർ സർക്കാർ നിരക്ക് തന്നെ വാങ്ങണമെന്ന് പറയാനാകില്ല. അങ്ങനെ നിർദ്ദേശിച്ചാൽ സ്വാശ്രയ മെഡിക്കൽ കോളേജുകൾ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടാകും. ഈ രാജ്യത്തിന് ഡോക്‌ടർമാരെ ആവശ്യമുണ്ട്. സാമ്പത്തിക സംവരണമുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് ശ്രമിക്കാവുന്നതാണ്. അല്ലെങ്കിൽ സർക്കാർ മെഡിക്കൽ കോളേജിൽ സീറ്റ് നേടണമെന്നും കോടതി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |