പാലക്കാട്: ഒരു ചാക്ക് സിമന്റ് വില 480 രൂപ വരെ. ഒരു കിലോ ടി.എം.ടി കമ്പിക്ക് 85 രൂപ. സാധന വില കുതിക്കുമ്പോൾ കിതയ്ക്കുകയാണ് നിർമ്മാണ മേഖല. കേരളത്തിലേക്ക് നിർമ്മാണ സാമഗ്രികളെത്തിക്കുന്നത് തമിഴ്നാട് വിലക്കിയതാണ് മറ്റൊരു തിരിച്ചടി. ആഭ്യന്തര വികസനത്തിന്റെ പേരിലാണ് തമിഴ്നാടിന്റെ വിലക്ക്. ജൂലായ് അവസാനം തുടങ്ങിയ വിലക്ക് മൂന്നു മാസം തുടരും. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള പാറക്കല്ല്, എം സാൻഡ്, മെറ്റൽ, ബ്രേക്കഡ് സ്റ്റോൺ, റോഡ് നിർമ്മാണ വസ്തുക്കൾ തുടങ്ങിയവയുടെ വരവ് നിലച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ വിവിധ കമ്പനികളുടെ സിമന്റുകൾക്ക് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്. മലബാർ സിമന്റിന്റെ മൊത്തവ്യാപാര നിരക്ക് ചാക്കിന് 300 രൂപ. ചില്ലറ വിപണിയിലെത്തുമ്പോൾ ഇത് 350 രൂപയാകും. കഴിഞ്ഞ ദിവസം അഞ്ചു രൂപ വർദ്ധിച്ചു. അൾട്രാടെക്, ശങ്കർ, റാംകോ തുടങ്ങിയ സ്വകാര്യ ബ്രാൻഡുകൾക്ക് 380 മുതൽ 480 രൂപ വരെയാണ് വില.
കഴിഞ്ഞയാഴ്ച വരെ ടി.എം.ടി കമ്പികളുടെ വില കിലോയ്ക്ക് 68 രൂപയായിരുന്നു. ബ്രാൻഡഡ് അല്ലാത്ത കമ്പികളുടെ വില 63ൽ നിന്ന് 70 രൂപയായി. ഒരു ലോഡ് എം സാന്റിന് 5,400 മുതൽ 5,700 രൂപവരെയാണ് ഈടാക്കുന്നത്. നേരത്തെ ഇത് 5,000 രൂപയായിരുന്നു. ഒരു ലോഡ് പാറയുടെ വില 4,000ൽ നിന്ന് 4,500 രൂപയായി. മെറ്റലിന് 4,700ൽ നിന്ന് 5,200 രൂപയായി. സിമന്റ് കട്ടയ്ക്കും വില കൂടി. ഒരെണ്ണത്തിന് 36 രൂപയിൽ നിന്ന് 40 ആയി. ചെങ്കല്ലിന് ഒമ്പത് രൂപയാണ് വിലയെങ്കിലും ഉത്പാദനം കുറഞ്ഞതിനാൽ വലിയ ക്ഷാമമാണ്. നിലവിൽ കേരളത്തിൽ വീട് നിർമ്മിക്കാനുള്ള ചെലവ് സ്‌ക്വയർ ഫീറ്റിന് 2500 ആയി ഉയർന്നിട്ടുണ്ട്.
1 വിലക്കയറ്റം തുടർന്നാൽ നിർമ്മാണ മേഖല വലിയ പ്രതിസന്ധിയിലാകും. നിലവിൽ 25 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ
2 പണി തുടങ്ങിയ കെട്ടിടങ്ങൾ പൂർത്തിയാക്കാനും പുതിയവ ആരംഭിക്കാനും കഴിയുന്നില്ല. സാധാരണക്കാരും കരാറുകാരും ദുരിതത്തിൽ. നിർമ്മാണ തൊഴിലാളികളും പ്രതിസന്ധിയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |