
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് മാസപ്പടി നൽകിയതുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ ആയുധമാക്കാനുള്ള നീക്കവുമായി പ്രതിപക്ഷം. വീണാ വിജയന് സേവനമില്ലാതെ പണം നൽകി എന്നുള്ളതാണ് വിവാദം. മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപയാണ് വീണയ്ക്ക് ലഭിച്ചത്. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റേതാണ് കണ്ടെത്തൽ. ഇത് സഭയിൽ ചർച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി എം ആർ എൽ) എന്ന സ്വകാര്യ കമ്പനിയാണ് വീണയ്ക്ക് മാസപ്പടി നൽകിയത്. പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് പറയുന്നത്.
വീണയും സ്വന്തം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യൻസും സി എം ആർ എലുമായി കരാറുണ്ടാക്കിയിരുന്നു. ഐടി, മാർക്കറ്റിംഗ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകാമെന്നായിരുന്നു കരാർ. എന്നാൽ, സേവനങ്ങളൊന്നും നൽകിയില്ലെങ്കിലും കരാർ പ്രകാരം മാസംതോറും പണം നൽകിയെന്നാണ് സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്താ ആദായനികുതി വകുപ്പിന് മൊഴി നൽകിയത്.
അതേസമയം, വീണയുടെ കമ്പനിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ആക്രോശവും വെല്ലുവിളിയും നടത്തി മുഖ്യമന്ത്രി ചോദ്യത്തിൽ നിന്ന് ഒളിച്ചോടി. മകൾ വ്യക്തിപരമായാണ് പണം വാങ്ങിയത്. ഏത് പശ്ചാത്തലത്തിലാണ് പണം വാങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യം നിയമസഭയിൽ ഇന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണയുടെ പണമിടപാട് ജനങ്ങളെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |