
തിരുവനന്തപുരം: പൊലീസ് യൂണിഫോം അധികാരചിഹ്നം മാത്രമല്ലെന്നും ഉത്തരവാദിത്തത്തിൻ്റെയും സത്യസന്ധതയുടെയും അച്ചടക്കത്തിൻ്റെയും സേവനമനോഭാവത്തിൻ്റെയും പ്രതീകമാണെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ.
പാണ്ടിക്കാട് ഐ.ആർ ബറ്റാലിയൻ ക്യാമ്പിൽ,
ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 152 റിക്രൂട്ട് കമാൻഡോകളുടെ പാസിംഗ് ഔട്ടിൽ സംസാരിക്കുകയായിരുന്നു ഡി.ജി.പി.
ഭരണഘടനാസംരക്ഷണമാണ് പൊലീസിൻ്റെ പ്രഥമ ഉത്തരവാദിത്തം. വാക്കുകളേക്കാൾ പ്രവൃത്തിയെയാണ് വിലയിരുത്തുന്നത്. ജനങ്ങളുമായുള്ള ഇടപെടലുകൾ വിശ്വാസ്യത ഉയർത്തുന്നതിൽ നിർണായകമാണ്. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ പ്രൊഫഷണലിസവും കരുണയുമുണ്ടാവണം. ഭരണഘടനയോടുള്ള വിശ്വസ്തതയും ധൈര്യവും ആത്മസംയമനവും സേനാംഗങ്ങൾക്കുണ്ടാവണം. സേനയുടെ അഭിമാനവും അച്ചടക്കവും ഉയർത്തിപ്പിടിക്കണമെന്നും ഡി.ജി.പി പറഞ്ഞു.
മികച്ച ഓൾറൗണ്ടറായി എൻ.അമലും ഇൻഡോർ കേഡറ്റായി അലി അക്ബറും ഔട്ട്ഡോർ കേഡറ്റായി എം.കെ ഷുഐബ് സാബിറും തിരഞ്ഞെടുക്കപ്പെട്ടു. എം.എം അക്ഷയ് അശോക് ആണ് ഷൂട്ടർ. 18മാസമായിരുന്നു പരിശീലനം. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും ആഭ്യന്തര സുരക്ഷാ ദൗത്യങ്ങൾക്കും വി.ഐ.പി സുരക്ഷയ്ക്കും ഇവരെ നിയോഗിക്കും. ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി സേനകളുടെ പരിശീലനവും ലഭിച്ചു. എം.എൽ.എമാരായ എം. റഹ്മത്തുള്ള, ഉഷ വിജയൻ, ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, കമൻഡാന്റ് കെ.ഇ.ബൈജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |