
കൊച്ചി: നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയം നേടുകയാണ് ക്ഷീരകര്‍ഷകന്‍ നൗഫല്‍. മീന്‍വളര്‍ത്തല്‍ ബിസിനസ് നഷ്ടത്തിലായതോടെ സഹോദരീ ഭര്‍ത്താവ് മുഹമ്മദ് സലീമിന്റെ അവസാന പിടിവള്ളിയായിരുന്നു അല്‍ അമീന്‍ ഡയറി ഫാം എന്ന നൗഫലിന്റെ ആശയം. പ്ലസ്ടുവും ഐ.ടി.ഐയും കഴിഞ്ഞ് ജോലിക്ക് കയറിയ നൗഫല്‍ രണ്ടും കല്‍പ്പിച്ച് ആറ് പശുക്കളെ വാങ്ങി. സാമ്പത്തിക പിന്തുണയുമായി മുഹമ്മദ് സലീം ഒപ്പം നിന്നു. ഇപ്പോള്‍ 16 പശുക്കള്‍. 'മില്‍ക്കോണ്‍' നെയ്യ് ബ്രാന്‍ഡും ആരംഭിച്ചതോടെ വരുമാനം മാസം ഒന്നരലക്ഷം കവിഞ്ഞു. രണ്ടാമത്തെ ഫാമിന്റെ പണിപ്പുരയിലാണ് നൗഫലിപ്പോള്‍.
ഒന്നര വര്‍ഷം മുമ്പ് 12 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് വാടകയ്‌ക്കെടുത്ത പറമ്പില്‍ ഫാമിന്റെ തുടക്കം. കറവയും പശുക്കളുടെ പരിപാലനവും നൗഫല്‍ ഏറ്റെടുത്തു. വെളുക്കും മുന്നേ നൗഫല്‍ ഫാമിലെത്തും. പാതിരാത്രിയാണ് മടക്കം.
നെയ്യ് വിതരണ യൂണിറ്റും ഹിറ്റ്
കൃത്യസമയത്ത് പാല്‍ സൊസൈറ്റിയില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് നെയ്യ് യൂണിറ്റ് തുടങ്ങിയത്. സഹോദരി നസ്രിന്റെ ഡ്യൂട്ടിയാണ് നെയ്യ് ബിസിനസ്. കടങ്ങള്‍ പൂര്‍ണമായി വീട്ടിയിട്ടില്ലെങ്കിലും, ഒന്നര വര്‍ഷം കൊണ്ട് ഈ നിലയിലേക്കെത്താന്‍ കഴിഞ്ഞതിന്റെ സംതൃപ്തി ഇരുവര്‍ക്കുമുണ്ട്. പാലക്കാട് ആലത്തൂര്‍ ചൗണ്ടക്കാട് പറപ്പുറം വീട്ടില്‍ നസീറിന്റെയും സുഹറയുടെയും മകനാണ് നൗഫല്‍. സഹോദരന്‍ സാദഹ്. പാലക്കാട് കിണാശ്ശേരിക്ക് സമീപം കേളക്കോട് തണ്ണീര്‍പ്പന്തല്‍ സ്വദേശിയാണ് മുഹമ്മദ് സലീം. മക്കള്‍: സലീഹ, ഷഹല, സഫ്വാന്‍.
സ്വന്തമായി പണിയെടുക്കാന്‍ മനസുണ്ടെങ്കില്‍ ആര്‍ക്കും ക്ഷീരമേഖലയിലേക്ക് കടന്നുവരാം. മറ്റുള്ളവരെ മാത്രം ആശ്രയിച്ച് പണിക്കാരെ വച്ച് ചെയ്യാമെന്ന് കരുതിയാല്‍ ചിലപ്പോള്‍ നഷ്ടം സംഭവിച്ചേക്കാം, - നൗഫല്‍, യുവ ക്ഷീരകര്‍ഷകന്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |