
കൃത്യമായ കണക്കുകൾ ലഭ്യമാകും
കൊച്ചി: പാമ്പുകടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും 2030-ഓടെ ഇല്ലാതാക്കാൻ സർക്കാർ സമഗ്ര പ്രതിരോധ പ്രോട്ടോക്കോൾ നടപ്പാക്കാൻ തീരുമാനം. ആരോഗ്യം, വനം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയവയെ ഏകോപിപ്പിച്ച് 'വൺ ഹെൽത്ത്" മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറപ്പെടുവിച്ച ആക്ഷൻ പ്ലാനിന് (കെ.എസ്.എ.പി.എസ്.ഇ) സർക്കാർ അംഗീകാരം നൽകി. ഇതോടെ പാമ്പുകടി സംസ്ഥാനത്ത് 'വിജ്ഞാപിത രോഗമായി മാറി. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പാമ്പുകടിയേറ്റെത്തുന്ന വിവരങ്ങൾ, നൽകുന്ന ചികിത്സ, പുരോഗതി എന്നിവ നിർബന്ധമായും ഇനി ആരോഗ്യ വകുപ്പിന് കൈമാറണം. അപകടസാദ്ധ്യത കൂടുതലുള്ള മേഖലകൾ മുൻകൂട്ടി തിരിച്ചറിയാനും, ആന്റിവെനം ലഭ്യത ഉറപ്പാക്കാനും വേണ്ടിയാണിത്. കൂടുതൽ ഫലപ്രദമായ ആന്റിവെനം സംസ്ഥാനത്ത് തന്നെ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾക്കും തുടക്കമായി.
2019-ൽ വയനാട് സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്ന്, അഡ്വ. കുളത്തൂർ ജയ്‌സിംഗ് ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിലും സ്വമേധയാ എടുത്ത കേസിലും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി ന്യായത്തെ തുടർന്നാണ് സമഗ്ര ആക്ഷൻ പ്ലാനിന് രൂപം നൽകിയത്.
ഡിജിറ്റൽ ട്രാക്കിംഗ് വരും
1. വിവരശേഖരണത്തിനും ഏകോപനത്തിനുമായി നോഡൽ ഓഫീസർമാരെ നിയമിക്കും.
2. ഡിജിറ്റൽ ട്രാക്കിംഗിനായി 'സർപ്പ" ആപ്പ് കൂടുതൽ കാര്യക്ഷമമാക്കും.
3. പാമ്പുകടിയേറ്റവരെ ആശുപത്രിയിലെത്തിക്കാൻ '108" ആംബുലൻസ് സർവീസുകൾ വിന്യസിക്കും.
4. വർഷത്തിൽ രണ്ടുതവണ അവലോകന യോഗങ്ങൾ ചേരും.
പാമ്പുകടി മരണങ്ങൾ
വർഷം, മരണസംഖ്യ
2021-22 : 65
2022-23 : 48
2023-24 : 34
2024-25 : 34
2025-26 : 18
2026-27 (ഏപ്രിൽ വരെ) : 4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |