SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.11 AM IST

കാറിൽ ഒരിക്കലും ഫുൾടാങ്ക് പെട്രോൾ അടിക്കരുതേ, പണികിട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

car

കാറിലും മറ്റും പെട്രോൾ ഫുൾ ടാങ്ക് അടിക്കുമ്പോൾ ഓട്ടോ കട്ട് മതിയോ എന്ന് പമ്പിൽ നിൽക്കുന്നവർ ചോദിക്കും. ചില വാഹന ഉടമകൾ ഓട്ടോ കട്ട് കഴിഞ്ഞും ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെടാറുണ്ട്. ടാങ്ക് നിറഞ്ഞുകവിയാറാകുന്നതുവരെ എണ്ണ നിറച്ചാലേ അവർക്ക് സമാധാനമാകൂ. നിങ്ങൾക്കും അങ്ങനെയൊരു ശീലം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് അവസാനിപ്പിച്ചോളൂ. അത് വാഹനത്തിനും നിങ്ങൾക്കും അപകടകരമാണെന്നതുതന്നെ കാരണം.

ഒരു വാഹനം നിരത്തിലിറക്കുമ്പോൾ ആ വാഹനം ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ മാത്രമേ ചെയ്യാവൂ എന്ന് വാഹന നിർമാതാക്കൾ നിഷ്‌കർഷിച്ചിട്ടുണ്ടാവും. അതിലൊന്നാണ് ടാങ്കിന്റെ കപ്പാസിറ്റിക്കനുസരിച്ച് മാത്രമേ ഇന്ധം നിറയ്ക്കാവൂ എന്നത്. എൻജിൻ ഉൾപ്പെടെയുള്ള വാഹന ഭാഗങ്ങളുടെ സുഗമമായ പ്രവർത്തനത്തിനുവേണ്ടിയാണ് ഇത്. പല കാറുകളിലും ടാങ്ക് കപ്പാസിറ്റിയെക്കാൾ ആറ്, ഏഴ് ലിറ്റർ ഇന്ധനം അധികം നിറയ്ക്കാനാവും എന്നും അറിയുക.

പെട്രോൾ വാഹനങ്ങളിൽ ഇവാപ്പറേറ്റീവ് എമിഷൻ കൺട്രോൾ സിസ്റ്റം എന്നൊരു സംവിധാനമുണ്ട്. പെട്രോൾ ടാങ്കിനുള്ളിൽ രൂപപ്പെടുന്ന പെട്രോൾ ആവി പുറത്തേക്ക് പോകാതെ നിയന്ത്രിച്ചുനിറുത്തുകയാണ് ഇതിന്റെ പരമപ്രധാന ജോലി. ആവി ഒരു ചാർക്കോൾ കാനിസ്​റ്ററിൽ ശേഖരിക്കുന്നു. ഈ ആവി വായുവിൽ കലരുന്നത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കും. അതിനാൽ വണ്ടി ഓടുമ്പോൾ ഈ ആവി എൻജിനിലേക്ക് എത്തിച്ച് അവിടെ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. വായുമലിനീകരണം ഇല്ലാതാക്കും എന്നതിനൊപ്പം ഇന്ധന നഷ്ടം പരമാവധി ഒഴിവാക്കാനും സാധിക്കുന്നു.

കട്ട് ഓഫ് ആകുന്നത് ടാങ്കിലെ സുരക്ഷിതമായ പരിധിവരെ പെട്രോൾ നിറഞ്ഞു എന്നതിന്റെ സൂചനയാണ്. അതിനുശേഷവും വീണ്ടും പെട്രോൾ നിറയ്ക്കുമ്പോൾ ടാങ്കിന്റെ മുകൾഭാഗത്തുള്ള ആവി പോകേണ്ട പൈപ്പുകളിലേക്ക് പെട്രോൾ ഒഴുകി എത്തും. ഇത് ആവി ശേഖരിക്കാൻ മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ള ചാർക്കോൾ കാനിസ്​റ്ററിനെ നനയ്ക്കുകയും ക്രമേണ അത് നശിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം സെൻസറുകൾക്കും വാൽവുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഡാഷ്‌ബോർഡിൽ ചെക്ക് എൻജിൻ ലൈ​റ്റ് തെളിയുകയോ കാറിന് പുറത്തും അകത്തും പെട്രോളിന്റെ ഗന്ധം നിറയുകയോ ചെയ്താൽ നിങ്ങളുടെ കാറിനെയും ഈ പ്രശ്നം ബാധിച്ചുതുടങ്ങി എന്ന് ഉറപ്പിക്കാം. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നല്ലൊരു തുക പോക്കറ്റിൽ നിന്ന് പോകും എന്നും മനസിലാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, CAR, PETROL, FULL TANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY