
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമിസിയിൽ മണിക്കൂറുകൾ ക്യൂനിന്ന ശേഷം നിരാശയോടെ മടങ്ങേണ്ട ഗതികേടിലാണ് രോഗികൾ.പാരസെറ്റമോളും ഏതാനും വിലകുറഞ്ഞ ഗുളികകളും മാത്രമാണ് ആശുപത്രി ഫാർമസിയിലുള്ളത്.
മണിക്കൂറുകൾ ഒ.പി ടിക്കെടുക്കാനും ഡോക്ടറെ കാണാനും നിന്നിട്ട് കുറിപ്പടിയുമായി ഫാർമസിക്ക് മുന്നിൽ വീണ്ടും ക്യൂനിന്ന് കൗണ്ടറിലെത്തുമ്പോഴാണ് മരുന്നില്ലെന്ന് അറിയുന്നത്.ഒ.പിയിലെത്താനും മരുന്ന് വാങ്ങാനുമായി ഒരു ദിവസത്തെ കഷ്ടപ്പാടാണ് രോഗികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. ഇത്രയേറെ കഷ്ടപ്പാട് സഹിച്ചിട്ടും മരുന്ന് ലഭിക്കാതെ മടങ്ങേണ്ടി വരുന്നത് നിർധനരായ രോഗികളെ ഏറെ ദുരിതത്തിലാക്കുന്നു.സ്റ്റോക്കുള്ള പ്രധാന മരുന്നുകളുടെ വിവരം പുറത്ത് പ്രദർശിപ്പിക്കുകയാണെങ്കിൽ മണിക്കൂറുകളോളം ഇല്ലാത്ത മരുന്നിനായി ക്യൂ നിൽക്കുന്നത് ഒഴിവാക്കാമെന്നാണ് രോഗികൾ പറയുന്നത്.
ദുരിതത്തിന് മാറ്റമില്ല
# സർക്കാർ മാറിയിട്ടും ആശുപത്രിയിലെ സ്ഥിതി മെച്ചമാകാത്തത് രോഗികളെ വല്ലാതെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി കെ.മുരളീധരൻ, മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും മാറ്റമുണ്ടായില്ല
# വൈറൽപ്പനി പടരുമ്പോഴും ആവശ്യമായ മരുന്നൊന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭ്യമല്ലെന്നത് നിർധനരായ രോഗികളെ വലിയ പ്രയാസത്തിലാക്കുന്നുണ്ട്. ഹൃദയ, വൃക്ക, ക്യാൻസർ, ന്യൂറോ രോഗികളും ഇതുകാരണം ദുരിതത്തിലാണ്
പേരിനു പോലും മരുന്നില്ലാതെയാണ് ആശുപത്രിയിലെ ഫാർമസി പ്രവർത്തിക്കുന്നത്.ഫീവർ ക്ലിനിക് തുറന്നിട്ടും അവശ്യമരുന്നുകൾ ലഭ്യമാക്കാത്തത് രോഗികളോടുള്ള അവഗണനയാണ്
- വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |