ആലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും സ്വർണ്ണാഭരണവും പണവും കവർന്ന കേസിൽ പ്രതിക്ക് 37വർഷം കഠിനതടവും ഒരു വർഷം സാധാരണ തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. കണ്ടല്ലൂർ തെക്ക് കാട്ടുപറമ്പിൽ സുധാലയം വീട്ടിൽ ധനീഷ് കുമാറിനെയാണ് (31) ശിക്ഷിച്ചത്. 2024 ആഗസ്റ്റ് 24ന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
വീട്ടിൽ പ്രതി അതിക്രമിച്ചു കയറി വൃദ്ധയുടെ മുഖത്തേക്ക് മുളകുപൊടി വിതറി കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. മൂന്ന് പവന്റെ മാല, ഒരു പവൻ വീതമുള്ള 3 വളകൾ, അരപ്പവൻ വീതമുള്ള മോതിരം, കമ്മൽ എന്നിവ പ്രതി വലിച്ചു പറിച്ചെടുത്തു. കൂടാതെ 2000 രൂപയും ഫോണും കവർന്ന പ്രതി, വൃദ്ധയെ വീട്ടിൽ പൂട്ടിയിട്ട ശേഷം കടന്നുകളയുകയായിരുന്നു.
കനകക്കുന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി പി.പി.പൂജയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി മാവേലിക്കര അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി. കനകക്കുന്ന് സബ് ഇൻസ് പെക്ടർ ധർമ്മരത്നം രജിസ്റ്റർ ചെയ്ത കേസ്സിൽ ഐ.എസ്.എച്ച്.ഒ എസ്. അരുൺ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സീനിയർ സി.പി.ഒ ജിതേഷ് മോൻ, എ.എസ്.ഐ സീതമ്മ, സി.പി.ഒ അനീഷ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സീനിയർ സി.പി.ഒ സുരേഷ് ബാബു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |