
ആലപ്പുഴ: സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽ ചിത്രീകരിച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. വീഡിയോ ചിത്രീകരിച്ച അഞ്ചാം പ്രതി എറണാകുളം പൂക്കാട്ടുപ്പടി സ്വദേശി പുത്തൻപുരയ്ക്കൽ നസ്രുദ്ദീനാണ് (24) ആറുമാസത്തിന് ശേഷം പിടിയിലായത്.മാർച്ച് 20ന് രാത്രി ആലപ്പുഴ പൂന്തോപ്പ് പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽ ഉണ്ടാക്കി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചതായിരുന്നു സംഭവം.
സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ ചെയ്ത പ്രവൃത്തികൾ പള്ളിയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് പള്ളി അധികൃതർ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. സമൂഹത്തിൽ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നോർത്ത് പൊലീസ് കേസെടുത്തത്.
മറ്റു പ്രതികളായ പൂന്തോപ്പ് അഞ്ചേരിനിലം നികർത്തിൽ ഇരട്ട സഹോദരങ്ങൾ സച്ചിൻ (18), സഞ്‌ജയ് (18) തിരുവമ്പാടിയിൽ സുൽത്താന മൻസിലിൽ അൻസിൽ (18), വലിയമരം വാർഡിൽ അപ്പു മൻസിലിൽ നെഹർഷാദിനെയാണ് (20) എന്നിവരെ ആലപ്പുഴ നോർത്ത് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സുനിൽ രാജ്, വിപിൻദാസ്, ആർ.ശ്യം, ബിനോയ് ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |