
കൊച്ചി: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിൽ അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന പൈപ്പിടൽ ജോലികൾ ജനജീവിതം ദുസഹമാക്കുന്നു. റീടാറിംഗ് വൈകുമെന്ന് ഉറപ്പായതോടെ സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളും വലയും. മാർച്ചിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നഗരത്തിൽ പലയിടത്തും പണികൾ ആരംഭിച്ചത്.
മഴക്കാലത്തിന് മുമ്പ് പണികൾ പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ. പൈപ്പിടൽ കഴിഞ്ഞ ഭാഗങ്ങളിൽ താത്ക്കാലികമായി കോൺക്രീറ്റ് ചെയ്ത് ഒതുക്കുന്നുണ്ട്. എങ്കിലും പ്രധാന പാതകളെല്ലാം ഒരേസമയം വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് സമ്മാനിക്കുന്നത്.
നിരവധി സ്കൂളുകളുള്ള മേഖലയിലാണ് എറണാകുളം നഗരത്തിൽ അമൃത് പദ്ധതികയുടെ പൈപ്പിടൽ പുരോഗമിക്കുന്നത്. ഷിപ്പ്യാർഡ്, അറ്റ്ലാന്റിക് ജംഗ്ഷൻ, തമ്മനം തുടങ്ങിയ ഭാഗങ്ങളിൽ പൈപ്പിടൽ അവസാനിച്ചതാണ് ആശ്വാസം.
മഴ പെയ്താൽ നഗരം നിശ്ചലം
വിദ്യാർത്ഥികളുമായി സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും കൂട്ടത്തോടെ നിരത്തിലിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മഴ ശക്തിപ്പെടുന്നതോടെ പണി നടക്കുന്ന റോഡുകളിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടാൻ സാദ്ധ്യതയേറെയാണ്. അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചിട്ടുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഴക്കാല പൂർവ്വശുചീകരണം അവലോകന യോഗത്തിൽ മന്ത്രി റോജി എം. ജോണും ആവശ്യപ്പെട്ടിരുന്നു.
നിർമ്മാണം നടക്കുന്ന റോഡുകൾ
1. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് റോഡ് - പോണേക്കര
മൂന്ന് കിലോമീറ്ററോളം റോഡ് പൊളിച്ചു. ഒരു ഭാഗത്തെ പണികൾ പകുതിയോളം തീർത്ത് ബാക്കി നിർമ്മാണം നടക്കുന്നു. ഇടപ്പള്ളി ഹൈസ്കൂൾ, ഗവ.യു.പി, എൽ.പി, കാപെയിൻ, എളമക്കര ഗവ.ഹൈസ്കൂൾ, എം.ജി. യൂണി. സ്റ്റാസ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രതിസന്ധി.
2. എളമക്കര കറുകപള്ളി റോഡ്
എളമക്കര ഭവൻസ് സ്കൂൾ, കറുകപ്പിള്ളി നാഷണൽ പബ്ളിക് സ്കൂൾ, എളമക്കര ഗവ.ഹൈസ്കൂൾ എന്നീ സ്കൂളുകളുള്ള തിരക്കേറിയ റോഡിലും പൈപ്പിടൽ പുരോഗമിക്കുകയാണ്. വാണിജ്യകേന്ദ്രമായ കറുകപ്പിള്ളി ജംഗ്ഷനിലുൾപ്പടെ വലിയ ഗതാഗത തടസമാണിപ്പോൾ. സ്കൂൾ തുറപ്പിന് മുമ്പ് പണികൾ പൂർത്തിയാക്കാനാവില്ല.
3. ജനതാറോഡ്
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോസ്റ്റേഷന് സമീപം രണ്ടാം ഘട്ട മെട്രോ റൂട്ടിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ കാനപണി ഗതാഗതക്കുരുക്കിനും വഴിയാത്രികർ വെള്ളക്കെട്ടിൽ വീഴാനും കാരണമാകുന്നുണ്ട്. ഈ പണിയും അടുത്ത ദിനങ്ങളിൽ പൂർത്തിയാകാൻ സാദ്ധ്യതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |