
പെരുമ്പാവൂർ: ജോലിതേടിയെത്തിയ മൂന്ന് യുവാക്കളെ സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം നടുറോഡിൽ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിക്കുകയും ബലമായി തലമുണ്ഡനം ചെയ്യുകയും ചെയ്തു. മഞ്ഞപ്പെട്ടി സ്വദേശി ഗോകുൽ (20), കണ്ടന്തറ സ്വദേശികളായ അഫ്സൽ (20), ഗസൽ (18) എന്നിവർക്കാണ് മർദ്ദനമേറ്റത്.
കണ്ടന്തറയിലെ ഒരു സോഫാ കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയതിനെത്തുടർന്ന് പകരം ജോലിക്കായി കമ്പനി സൂപ്പർവൈസർ പറഞ്ഞതനുസരിച്ച് എത്തിയതായിരുന്നു യുവാക്കൾ. ഇവർ ബൈക്കിൽ കമ്പനിയുടെ മുന്നിൽ എത്തിയപ്പോൾ ഒരുസംഘം ആളുകൾ ചേർന്ന് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. തുടർന്ന് കഞ്ചാവ് വില്പനക്കാരല്ലേ എന്ന് ചോദിച്ച് യുവാക്കളെ കുനിച്ചുനിറുത്തി തലയുടെ പുറകിലും വയറ്റിലും ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് ഇവരുടെ തല മൊട്ടയടിച്ചത്. കണ്ടന്തറയിലെ ഒരുകുട്ടിക്ക് കഞ്ചാവ് നൽകി എന്നാരോപിച്ചായിരുന്നു ആക്രമണം.
മർദ്ദനത്തിനുശേഷം മൂവരെയും സംഘം മുറിയിൽ പൂട്ടിയിട്ടു. കഞ്ചാവ് നൽകിയത് ഈ യുവാക്കളല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇവരെ സംഭവസ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നു. മർദ്ദനമേറ്റ മൂവരും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവാക്കളെ മർദ്ദിക്കുന്നതിന്റെയും തല മുണ്ഡനംചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പ്രദേശത്തെ സി.സി ടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |