
പത്തനാപുരം: അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് പത്തൊൻപതുകാരിയെ വീടുകയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി സുനിൽ കുമാറിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കല്ലുംകടവ് ശാലോംപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശിനിയായ ഹന്ന (19), അമ്മ എന്നിവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പങ്കാളികളായ സുനിൽ കുമാറിന്റെ മകൻ മിഥുൻ, ഭാര്യ ജലജ എന്നിവർ ഒളിവിലാണ്. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അയൽവാസികളിൽ നിന്നുള്ള നിരന്തരമായ ശല്യം ഒഴിവാക്കാനായി പെൺകുട്ടിയുടെ കുടുംബം വീട്ടിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതോടെയാണ് പ്രതികൾക്ക് ഇവരോട് വൈരാഗ്യം തുടങ്ങിയത്. തങ്ങളുടെ വീടിനു മുന്നിൽ കളിക്കുന്ന കുട്ടികളെ പ്രതികൾ നിരന്തരം അസഭ്യം പറയുന്നതിനെ പെൺകുട്ടിയുടെ കുടുംബം ചോദ്യം ചെയ്തതും ശത്രുത വർദ്ധിപ്പിച്ചു. തുടർന്നുണ്ടായ തർക്കങ്ങളെക്കുറിച്ച് പെൺകുട്ടിയുടെ അമ്മയും വീട്ടുടമയും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുമുറ്റത്ത് ഇരുന്ന ബക്കറ്റും ചൂലും കാണാതായതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സുനിൽ കുമാർ ഇത് എടുത്തു കൊണ്ടുപോകുന്നത് കണ്ടിരുന്നു. പിറ്റേന്ന് രാവിലെ ഹന്ന ഇക്കാര്യം ചോദിച്ചപ്പോൾ സുനിൽ കുമാർ ആദ്യം നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്ന് വ്യക്തമാക്കിയതോടെ പ്രകോപിതനായി അസഭ്യം പറയുകയും പെൺകുട്ടിയുടെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തു.തുടർന്ന്, വാട്ടർ ടാങ്ക് നിറഞ്ഞ് വെള്ളം ഒഴുകിയതുമായി ബന്ധപ്പെട്ട് പെൺകുട്ടി ചോദ്യം ചെയ്തതാണ് പെട്ടെന്നുള്ള അക്രമത്തിന് കാരണമായത്. വാക്കുതർക്കത്തിന് പിന്നാലെ വീടുകയറിയ പ്രതികൾ ഹന്നയെ കൈയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് എറിയുകയും നിലത്തുതള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |