
ഫോർട്ട്‌കൊച്ചി: റസ്റ്റ് ഹൗസിന് സമീപത്തെ ഫുഡ് കോർട്ടുകൾ നിൽക്കുന്ന ഭാഗത്തെ കൂറ്റൻ വൃക്ഷം കടപുഴകി വീണു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മരം സമീപത്തെ കടകൾക്ക് മുകളിൽ പതിച്ചതിനെ തുടർന്ന് ഒമ്പത് കടകൾക്ക് നാശ നഷ്ടം സംഭവിച്ചു. പി.യു ഷക്കീർ, ഖയസ്, ജാഫർ എന്നിവരുടെ കടകൾ പൂർണമായും തകർന്നു. ജയപ്രകാശ് പ്രഭു, ലത്തീഫ്, സുധീർ, സാജി, സുബൈർ, ഷഹബാസ് എന്നിവരുടെ കടകൾ ഭാഗികമായF തകർന്നു. കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കടകൾ ഇവർ വാടകയ്ക്ക് എടുത്ത് നടത്തി വരികയാണ്.
മൂന്ന് കടകൾ വസ്ത്ര വില്പന ശാലകളും ബാക്കി ശീതള പാനീയ വില്പന ശാലയുമാണ്. ഏകദേശം ഇരുപത് ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. മരം വീഴുന്ന സമയത്ത് ഒരു കടയിൽ ജീവനക്കാരൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. വൈകുന്നേരങ്ങളിൽ വലിയ തിരക്കുള്ളയിടമാണിത്. പുലർച്ചെയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മരം വീണ് പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രത്തിനും ചെറിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്. മരം വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റും തകർന്നു. തുടർന്ന് വൈദ്യുതി വിതരണവും തടസപ്പെട്ടു. വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് സമീപത്തെ കച്ചവടക്കാരുടെ ഐസ്‌ക്രീം ഉൾപെടെയുള്ള ഭക്ഷ്യ വസ്തുക്കൾ നശിച്ചു.
അടിവശം ദ്രവിച്ച മരം വെട്ടി നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവിടത്തെ കച്ചവടക്കാർ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സൊസൈറ്റി അധികൃതർ തന്നെയാണ് വീണ മരം വെട്ടി മാറ്റിയത്. കൂറ്റൻ മരങ്ങൾ വീഴുമ്പോൾ നീക്കം ചെയ്യാൻ അഗ്‌നി രക്ഷാസേനയ്ക്ക് ഉപകരണങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |