
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ക്രിമറ്റോറിയത്തിന്റെ പൂർത്തീകരണം വൈകിപ്പിക്കുന്നതായി ആക്ഷേപം. മുനിസിപ്പാലിറ്റി ഭരിക്കുന്ന യു.ഡി.എഫിനെതിരെ കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയാണ് ആരോപണം ഉന്നയിക്കുന്നത്. എൽ.ഡി.എഫിന്റെ ഭരണകാലത്ത് ആരംഭിച്ച പദ്ധതി ആയതുകൊണ്ടാണ് മെല്ലെപ്പോക്ക്. ഇപ്പോഴത്തെ ഭരണസമിതി വന്നതിനുശേഷം കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ല. കഴിഞ്ഞ ജൂണിൽ തീരേണ്ട പണികൾക്ക് മൂന്ന് മാസംകൂടി സമയം അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്. ക്രിമറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ മൃതദേഹങ്ങൾ ദൂരെ സ്ഥലങ്ങളിലെത്തിച്ച് സംസ്‌കരിക്കേണ്ട അവസ്ഥയാണ്. കോതമംഗലത്ത് പൊതുശ്മശാനം വേണമെന്ന ഏറെകാലമായുള്ള ആവശ്യം മുൻനിറുത്തിയാണ് ഗ്യാസ് ക്രിമറ്റോറിയം നിർമ്മാണത്തിന് മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചത്.
മലയിൻകീഴ് കുമ്പളത്തുമുറിയിൽ കിഫ്ബി ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്.
ഒരേ സമയം രണ്ട് പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയുന്ന സൗകര്യമാണ് ഒരുക്കുന്നത്.
കഴിഞ്ഞ വർഷം മെയ് 31 ന് നിർമ്മാണം ആരംഭിച്ച പദ്ധതി ഒൻപത് മാസംകൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
തുടക്കത്തിൽ നിർമ്മാണത്തിലുണ്ടായ വേഗത പിന്നീട് ഇല്ലാതെപോയി.
സമയബന്ധിതമായി ക്രിമറ്റോറിയം പൂർത്തീകരിക്കണമെന്ന് കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിഅംഗം അഡ്വ.റോണി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ജോസ് വർഗീസ് അദ്ധ്യക്ഷനായി. പോൾ മുണ്ടക്കൽ, ജിജോ പീച്ചാട്ട്, ലിസി ജോസഫ്, വി.സി. മത്തച്ചൻ, മാത്യു ചേറ്റൂർ, ജോർജ് പുൽപ്പറമ്പിൽ, ബിനിൽ വാവേലി, ബെന്നി ചിറ്റൂപ്പറമ്പിൽ, ഷാന്റി കോയിക്കക്കുടി, ജോർജ് മുടവൻമുകൾ, ബിനോയി പള്ളത്ത്, സ്‌കറിയാച്ചൻ തുടുമ്മേൽ തുടങ്ങിയവർ സംസാരിച്ചു.
ക്രിമറ്റോറിയത്തിന്റെ നിർമ്മാണത്തിൽ അലംഭാവമുണ്ടായിട്ടില്ല. ഇപ്പോഴത്തെ കൗൺസിൽ വന്നശേഷമാണ് നിർമ്മാണപ്രവൃത്തികൾ വേഗത്തിലാക്കിയത്. സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കാനും ഇടപെടൽ നടത്തി. ലാൻഡ് സ്കേപ്പിംഗ്, റോഡ്, പാർക്കിംഗ് സൗകര്യം തുടങ്ങിയ അനുബന്ധ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ക്രിമറ്റോറിയം യാഥാർത്ഥ്യമാക്കും.
പ്രിൻസ് വർക്കി,
വൈസ് ചെയർമാൻ,
കോതമംഗലം
മുനിസിപ്പാലിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |