
ആലുവ: ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ചവർ താമസിച്ചിരുന്ന പെരിയാർവാലി പുറമ്പോക്കിലെ കുടിൽ ചെറിയതുകയ്ക്ക് വാങ്ങി അനധികൃതമായി കടമുറികൾ നിർമ്മിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്തും പെരിയാർവാലിയും സ്റ്റോപ്പ് മെമ്മോ നൽകി.
'വീട് ലഭിച്ചിട്ടും കൈയേറ്റം ഒഴിയുന്നില്ല, മറിച്ചുവില്പനയും" എന്ന തലക്കെട്ടിൽ കഴിഞ്ഞ 20ന് 'കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. കീഴ്മാട് ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ ചൂണ്ടി കവലയിലാണ് പെരിയാർവാലി സ്ഥലത്ത് അനധികൃതമായി രണ്ട് കടമുറികൾ നിർമ്മിക്കുന്നത്.
കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ പെരിയാർവാലി അസി. എൻജിനിയർ ഷെമീനയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും കൈയേറ്റക്കാരെ കണ്ടെത്താനായില്ല. ഇതേതുടർന്ന് കെട്ടിടത്തിൽ സ്റ്റോപ്പ് മെമ്മോ പതിപ്പിച്ച് മടങ്ങി.
എന്നാൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും നിർമ്മാണം തുടർന്ന സാഹചര്യത്തിലാണ് ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് നിർമ്മാണം നിറുത്തിവപ്പിച്ചത്. വൈകിട്ട് വീണ്ടുമെത്തി കെട്ടിടത്തിൽ പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ പതിച്ചു.
പണം നൽകി വാങ്ങിയതെന്ന് കൈയേറ്റക്കാരൻ
ചൂണ്ടിയിൽ പെരിയാർവാലിയുടെ സ്ഥലം പണം നൽകി വാങ്ങിയതാണെന്നാണ് കൈയേറ്റക്കാരൻ അവകാശപ്പെടുന്നത്. സ്റ്റോപ്പ് മെമ്മോ ലഭിച്ചതിന് പിന്നാലെ തോട്ടക്കാട്ടുകരയിലെ പെരിയാർവാലി ഓഫീസിലെത്തിയാണ് കൈയേറ്റക്കാരൻ ഈ അവകാശവാദം ഉന്നയിച്ചത്. വർഷങ്ങളായി ചൂണ്ടി ഭാഗത്ത് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കാണ് ഭൂ-ഭവന രഹിതർക്കായി പഞ്ചായത്ത് നിർമ്മിച്ച ഫ്ളാറ്റ് അനുവദിച്ചത്. ഇവരിൽ നിന്ന് ചുളുവിലയ്ക്ക് കുടിൽ കൈക്കലാക്കിയാണ് കൈയേറ്റക്കാരൻ കടമുറികൾ നിർമ്മിക്കുന്നത്.
സമാനമായ കൈമാറ്റം വേറെയും
ലൈഫ് പദ്ധതിയിൽ വീടും സ്ഥലവും ലഭിച്ചവരുടെ കുടിലുകൾ ചെറിയ തുകയ്ക്ക് സ്വന്തമാക്കി അന്യസംസ്ഥാനക്കാർക്കും മറ്റും വാടകക്ക് നൽകുന്നവർ പരിസരത്ത് വേറെയുമുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണിത്. സമീപത്തെ ഒരു അപ്പാർട്ടുമെന്റിന്റെ പ്രവേശനകവാടം മനോഹരമാക്കാൻ കുടിലുകളിൽ താമസിച്ചവരെ പണം നൽകി ഒഴിപ്പിച്ച് പെരിയാർവാലി സ്ഥലം 'സുന്ദര"മാക്കിയവരുമുണ്ട്.
ചൊവ്വര തൂമ്പാത്തോട് കുന്നത്ത് ടോബിനാണ് പെരിയാർ വാലിയുടെ സ്ഥലത്ത് കൈയേറ്റം നടത്തുന്നതെന്നാണ് പഞ്ചായത്തിന്റെ അന്വേഷണത്തിൽ വ്യക്തമായത്
സിന്ധു കുര്യൻ
വാർഡ് മെമ്പർ
താമസക്കാർ ഒഴിഞ്ഞുപോയ വീടുകളിലെയും കെട്ടിടങ്ങളിലെയും കുടിവെള്ള - വൈദ്യുതി കണക്ഷനുകൾ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കും
ഷമീന
അസി. എൻജിനിയർ
പെരിയാർ വാലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |